Friday 30 July 2010

അവള്‍ നസ്രിയ - 2


         അബുറയ്യാന്റെ കയ്യില്‍നിന്നും ബോര്‍ഡിംഗ് പാസ് മേടിച്ചുനോക്കിയ എയര്‍ഹോസ്റ്റസ് 12B എന്ന സീറ്റിലേക്ക് കൈചൂണ്ടി കാണിച്ചു.
അവനേക്കാള്‍  പിന്നിലായിരുന്നു നസ്രിയായുടെ സീറ്റ്.
അത് 14C യായിരുന്നു. തന്റെ ഹാന്‍ഡ് ബാഗ് മുകളിലെ ബോക്സില്‍ വെച്ചു അവന്‍ സീറ്റില്‍ ഇരുന്നു, തന്റെ കണ്ണുകള്‍ പിറകിലേക്ക് ഒന്ന് പായിച്ചു. അവളും അവളുടെ സീറ്റില്‍ ഇരിക്കാനുള്ള ശ്രമത്തിലായിരുന്നു. യാത്രക്കാരെല്ലാം അവരവരുടെ സീറ്റില്‍ എത്തിയിരിക്കുന്നു. വായിക്കാന്‍ വേണ്ടി കയ്യില്‍ കരുതിയിരുന്ന മാതൃഭൂമി പത്രം പതുക്കെ നിവര്‍ത്തി, എഡിറ്റോറിയല്‍ പേജിലൂടെ കണ്ണോടിക്കുന്നതിനിടയില്‍ ആരോ അവന്റെ പിറകില്‍ വന്നുതട്ടി.
അവന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഒട്ടും പരിചയമില്ലാത്ത ഒരാളായിരുന്നു അത്. "നിങ്ങളാണോ അബുറയ്യാന്‍"? അയാള്‍ ചോദിച്ചു.
"അതെ" അവന്‍ പറഞ്ഞു.
"നിങ്ങള്‍ എന്‍റെ സീറ്റില്‍ ഇരുന്നോളു 14B ആണ് എന്‍റെ സീറ്റ് നമ്പര്‍" അദ്ദേഹം പറഞ്ഞു.
"അതെന്തേ"? അവന്‍ ചോദിച്ചു.
"നിങ്ങളുടെ സിസ്റ്റര്‍ എന്നോട് ആവശ്യപ്പെട്ടു 'സീറ്റൊന്നു ചേഞ്ച്‌ ചെയ്യാമോയെന്നു, നിങ്ങളുടെ ബാഗ് എടുത്തു എന്‍റെ സീറ്റിലേക്ക് പൊയ്കോളൂ, ഞാന്‍ ഈ സീറ്റില്‍ ഇരുന്നോളാം"
അദ്ദേഹം പറഞ്ഞതനുസരിച്ച് അവന്‍ തന്റെ ബാഗുമെടുത്ത്‌  14B നമ്പര്‍ സീറ്റിലേക്ക് പോയി.
അവനെ കണ്ടതോടെ അവള്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
"എങ്ങിനെയാണ് അയാളെ സീറ്റ് ചേഞ്ച്‌ ചെയ്യിപ്പിച്ചത്"? അവന്‍ അവളോടു ചോദിച്ചു.
"ഓ, അതോ"? ഞാന്‍ അയാളോട് പറഞ്ഞു "എന്‍റെ സഹോദരനാണ് ആ മുന്നില്‍ ഇരിക്കുന്നത്, അവനു എഴുത്തും വായനയും അറിയില്ല, അവന്‍റെ ഫോറം ഞാനാണ്  പൂരിപ്പിച്ചു കൊടുക്കേണ്ടത്. താങ്കള്‍ക്കു ബുദ്ദിമുട്ടു ആകില്ലെങ്കില്‍ അവന്‍റെ സീറ്റിലെക്കൊന്നു ചെന്നിരുന്നു, അവനെ ഈ സീറ്റിലേക്ക് മാറ്റാമോ? ഞാന്‍ പറഞ്ഞു മുഴുവനമാക്കുന്നതിനേക്കാള്‍ മുമ്പേ ആ പാവം "ശരി"യെന്നു പറഞ്ഞു ബാഗുമെടുത്ത്‌ നടന്നു". ഇത് പറഞ്ഞു അവള്‍ അവന്റെ മുഖത്തേക്ക് ശരിക്കൊന്നു നോക്കി.
"ഇവള്‍ പുലിയല്ല, പുപ്പുലിയാണ്" അവന്‍ മനസ്സില്‍ പറഞ്ഞു.
"ഇവളെപോലോത്ത ഒരു തന്റേടിയെ യായിരുന്നുവോ താന്‍ ഭാര്യയായി മനസ്സില്‍ സങ്കല്പിച്ചിരുന്നത്"? അബുറയ്യാന്‍ മനസ്സില്‍ ചോദിച്ചു.
"എന്താ മാഷേ, ഇപ്പോഴും നാട്ടില്‍ തന്നെയാണോ നിങ്ങള്‍''? അവള്‍ ചോദിച്ചു.
"അല്ല, ഞാന്‍ തന്‍റെ തന്റേടത്തെ കുറിച്ചൊന്നു ചിന്തിച്ചതാണ്" അവന്‍ പറഞ്ഞു.
"ഓ, ഇതിനൊക്കെ തന്റേടം എന്ന് പറയാമോ? ഇതൊക്കെ നിസ്സാരം കാര്യങ്ങള്‍ അല്ലെ?"
തന്റെ സാമര്‍ത്ഥ്യത്തെ  വളരെ നിസാരം എന്ന ഭാവേന അവള്‍ പറഞ്ഞു നിര്‍ത്തി.
"എനിക്ക് ഇതൊക്കെ വലിയ കാര്യമായിട്ടെ തോന്നുന്നത്" അവന്‍ പറഞ്ഞു.
"നിങ്ങള്‍ക്ക് വിഷമമായോ? നിങ്ങളെ ഞാന്‍ എഴുത്തും വായനയും അറിയാത്ത ആള് എന്ന് വിശേഷിപ്പിച്ചത്‌" അവള്‍ ചോദിച്ചു.
"ഏയ്‌, ഞാനതല്ല ചിന്തിച്ചത്, നസ്രിയ ഇത്രക്കും വിശ്വസനിയ മായിട്ടുള്ള നിലയില്‍ അദ്ദേഹത്തോട് അങ്ങനെ പറഞ്ഞല്ലോ" അവന്‍ പറഞ്ഞു.
"എങ്കില്‍ ഞാനൊരു സത്യം ചോദിച്ചോട്ടെ നിങ്ങളോട് "? അവള്‍ പറഞ്ഞു.
"അതിനെന്താ ചോദിച്ചോളൂ" അവന്‍ സമ്മതം കൊടുത്തു.
"ഞാനദ്ധെഹത്തോട് പറഞ്ഞത് സത്യമൊന്നുമല്ലല്ലോ, അല്ലെ"?
ഇത് പറഞ്ഞു അവള്‍ ഒരു ചെറു പുഞ്ചിരിയോടെ അവന്റെ  മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി.
ചിരി അടക്കാന്‍ ബുദ്ദിമുട്ടുന്നുണ്ടായിരുന്നു അപ്പോള്‍ അവന്‍.
നസ്രിയയുടെ ഓരോ വാക്കുകളും, അവളെ കുറിച്ചുള്ള അബുറയ്യാന്റെ മനസിലെ മതിപ്പിനെ വര്‍ദ്ദിപ്പിക്കും വിധമായിരുന്നു.
"നസ്രിയ അയാളോട് പറഞ്ഞത്  മുഴുവനും തെറ്റൊന്നുമല്ല, കുറച്ചേ എനിക്ക് എഴുതാനും വായിക്കാനും അറിയുകയുള്ളു, അത്രക്കെ ഞാന്‍ പഠിച്ചിട്ടുമുള്ളൂ" അവന്‍ പറഞ്ഞു.
ദൂരേക്ക്‌ കുതിച്ചു ചാടാന്‍ ഒരുങ്ങുന്നവനെ പോലെ, വിമാനം കുതിച്ചു പൊങ്ങാന്‍ അതിന്റെ രണ് വേയിലൂടെ പതുക്കെ നീങ്ങികൊണ്ടിരിക്കുകയാരുന്നു അപ്പോള്‍.
വിമാനം അപകടത്തില്‍ പെട്ടാല്‍ ചെയ്യേണ്ട മുന്കരുതലുകളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നല്കുന്നുണ്ടായിരുന്നു  എയര്‍ ഹോസ്റ്റെസ്മാര്‍.
ബെല്‍റ്റെല്ലാം അരയില്‍ മുറുക്കി എല്ലാവരും എയര്‍ ഹോസ്റ്റെസിന്റെ നിര്‍ദേശങ്ങള്‍ ശ്രദ്ദിച്ചുകൊണ്ടേ ഇരുന്നു.
ഇടക്കെല്ലാം നസ്രിയ അവട് ചോദിക്കുന്നുണ്ടായിരുന്നു
"ഇങ്ങനൊക്കെ സംഭവിക്കുമോ വിമാനത്തിനു"?
"ഇടക്കൊക്കെ പല അപകടവും സംഭവിക്കാറുണ്ട്. പക്ഷെ അപ്പോഴൊന്നും ഇവര്‍ പറയുന്നപോലെ രെക്ഷപ്പെടാനൊന്നും ആര്‍ക്കും കഴിയാറില്ല. ആദ്യമായി വിമാനത്തില്‍ കയറുന്നവര്‍ക്ക് ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഭയങ്കര പെടിതോന്നും. ഞാനൊന്നും ഇപ്പോള്‍ അത് ശ്രദ്ദിക്കാറെഇല്ല" അവന്‍ പറഞ്ഞു.
ഒരു ഓട്ട മത്സരത്തില്‍ പങ്കെടുക്കുന്ന മത്സരാര്തിയെപോലെ വിമാനം അതിന്റെ  വേഗത കൂട്ടികൊണ്ടേ ഇരുന്നു. പെട്ടെന്ന് ഭൂമിയില്‍നിന്നുമുള്ള ബന്തം വിച്ച്ചേദിക്കാനെന്നോണം വിമാനം തലഭാഗം പൊക്കി ഉയര്‍ന്നു.
ഒരു കൊച്ചുകുട്ടിയെപോലെ ചെവി അടച്ചു പിടിച്ചു ഇരിക്കുന്നുണ്ടായിരുന്നു അപ്പോള്‍ നസ്രിയ.
വിമാനം ഏകദേശം അതിന്റെ നേരെ പറക്കാനുള്ള ഉയരത്തെത്തിയപ്പോള്‍ അവന്‍ പറഞ്ഞു "ഇനി ചെവിയില്‍നിന്നും വിരല്‍ എടുത്തോളു".
അവള്‍ചെവിയില്‍നിന്നും വിരലുകള്‍ മാറ്റി. തന്റെ കയ്യില്‍ കരുതിയിട്ടുണ്ടായിരുന്ന ബാഗില്‍നിന്നും, പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞിരുന്ന ഒരു പൊതി പുറത്തെടുത്തു തുറന്നു. രണ്ടു മൂന്നു തരം പലഹാരങ്ങളായിരുന്നു അതില്‍. ഓരോന്നായി അബുറയ്യാനു കൊടുക്കുമ്പോള്‍ അതിന്റെയെല്ലാം പേരും ഉണ്ടാക്കുന്ന രീതിയും നസ്രിയ പറയുന്നുണ്ടായിരുന്നു. രുചികരമായിട്ടുള്ള ആ പലഹാരങ്ങള്‍ ഓരോന്നായി അവന്‍ കഴിക്കാന്‍ തുടങ്ങി.
"നിങ്ങള്‍ ഒന്നും കഴിക്കാന്‍ വേണ്ടി കൊണ്ട് വന്നീട്ടില്ലേ"?
കഴിക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു.
"അച്ചാറും ഹല്‍വയുമെല്ലാം ഉണ്ട്, പക്ഷെ അത് എന്‍റെ പെട്ടിയിലാണ് ഉള്ളത്" അവന്‍പറഞ്ഞു.
"ഇനി എത്ര മണിക്കൂര്‍ വേണം സലാലയില്‍ എത്താന്‍"? അവള്‍ ചോദിച്ചു.
"ഏകദേശം മൂന്നര മണിക്കൂര്‍ വേണ്ടി വരും" അവന്‍ പറഞ്ഞു.
"എങ്കില്‍ നിങ്ങള്‍ എന്തെങ്കിലും പറയു" നസ്രിയ ആവശ്യപെട്ടു.
"എന്താ പറയേണ്ടത്"? അവന്‍ ചോദിച്ചു.
"നിങ്ങള്‍ പ്രേമിച്ചാണോ വിവാഹം ചെയ്തത്"? അവള്‍ ചോദിച്ചു.
"അല്ല. ചെറുപ്പത്തില്‍ ഒരു പ്രേമം ഉണ്ടായിരുന്നു, ഞാന്‍ വിവാഹം ചെയ്തത് അവളെയല്ല".
അവന്‍ പറഞ്ഞു.
"എങ്ങിനെ പോകുന്നു വിവാഹ ശേഷമുള്ള ജീവിതം"?
അവള്‍ ചോദിച്ചു.
"സന്തോഷമാണ് " അവന്‍ പറഞ്ഞു.
 "വിവാഹം കഴിഞ്ഞിട്ട് രണ്ടു  മാസമല്ലേ ആയിട്ടുള്ളൂ അല്ലെ"? അവള്‍ ചോദിച്ചു.
"വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ, ഇനിയും എത്ര കാലം കഴിഞ്ഞാലും ഇതുപോലെ തന്നെ സന്തോഷമായി പോകും എന്ന് തന്നെയാണ് എന്‍റെ പ്രതീക്ഷ" അവന്‍ പറഞ്ഞു.
"അതെന്താ, ഇത്ര പ്രതീക്ഷ "? അവളുടെ ചോദ്യം.
"സലാലയില്‍ ഞാന്‍ താമസിക്കുന്ന റൂമില്‍ എന്നെ കൂടാതെ വേറെ അഞ്ചു പേരുണ്ട്. എല്ലാവരും വിവാഹിതരാണ്. കൂടാതെ ഒഴിവു ദിവസങ്ങളില്‍ മറ്റു പലരും ഞങ്ങളുടെ റൂമില്‍ വരാറുണ്ട്. അവരില്‍ കൂടുതല്‍ പേരും വിവാഹിതരുമാണ്. ഒട്ടു മിഖ്യ ദിവസങ്ങളിലും ഞങ്ങളുടെ ചര്‍ച്ചകള്‍ കുടുംബത്തെ കുറിച്ച് തന്നെയാകാറുണ്ട്‌. ഓരോരുത്തര്‍ക്കും കുടുംബപരമായി ഓരോ പ്രശ്നങ്ങളാണ്. ഓരോരുത്തരുടെ പ്രശ്നങ്ങള്‍ക്കും ഞങ്ങള്‍ കൂട്ടമായി ഇരുന്നു ചര്‍ച്ച ചെയ്താണ് പരിഹാരങ്ങള്‍ കണ്ടെത്താര്‍. ഇങ്ങനെ ഒരുപാട് ചര്‍ച്ചകളില്‍ പങ്കെടുത്തത് കൊണ്ടായിരിക്കാം
ഒരു സമാധാനാന്തരീക്ഷമുള്ള കുടുംബം വാര്‍ത്തെടുക്കാന്‍ വിവാഹം മുതലേ ശ്രദ്ധിക്കണമെന്ന് ഞാന്‍ മനസിലാക്കി,
ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണാത്തതോ അറിയാത്തതോ ആയിട്ടുള്ള രണ്ടു വ്യക്തികളുടെ പരിപൂര്‍ണ്ണ മായിട്ടുള്ള കൂടിച്ചേരല്‍ ആണ് വിവാഹ ജീവിതം, അതുകൊണ്ടുതന്നെ ശ്രമകര മായിട്ടുള്ള ഒരു ദൌത്യമാണ് അതെന്നു എനിക്ക് തോന്നി".
"എന്നീട്ടു എന്തൊക്കെ മുന്കരുതലാണ് നിങ്ങള്‍ സ്വീകരിച്ചത്"?
അവള്‍ ചോദിച്ചു.
"കുറെ സ്ഥലത്ത് ഞാന്‍ പെണ്ണ് കാണാന്‍ പോയിട്ടുണ്ട്. എല്ലാത്തിനും ഓരോ കുറവുകള്‍ ഞാന്‍ കണ്ടെത്തുമായിരുന്നു. അവസാനം അടുത്ത തവണ ലീവില്‍ വരുമ്പോള്‍ വിവാഹം ചെയ്യാമെന്ന് കരുതി തിരിച്ചു പോരാന്‍ വേണ്ടി തീരുമാനിച്ചു. അപ്പോഴാണ്‌ എന്‍റെ വാപ്പ എന്നോട് പറഞ്ഞത് 'ഒരു പെണ്‍കുട്ടിയുടെ കാര്യം ഒരാള്‍ ഇന്ന് എന്നോട് പറഞ്ഞു, മോനൊന്നു പോയിനോക്ക്‌. പറ്റുമെങ്കില്‍ നമുക്കത് നടത്താം'.
ഇനി പെണ്ണ് കാണാന്‍ പോകാനൊന്നും എനിക്ക് താല്പര്യമില്ല, നിര്‍ബന്തമാണെങ്കില്‍ ഉപ്പ തനിച്ചു ഒന്ന് പോയി നോക്ക്. എന്താണ് ഞാന്‍ ഉദ്ദേശിക്കുന്നതെന്ന് ഉപ്പാക്ക് അറിയുന്നതല്ലേ, ഉപ്പാടെ അഭിപ്രായം അറിഞ്ഞതിനു ശേഷം ഞാന്‍ പോയ്‌കൊള്ളാം. വിദ്ദ്യാഭ്യാസം തന്നെയായിരുന്നു ഞാന്‍ ആദ്യം നോക്കിയിരുന്നത്".
"അതെന്താ, വിദ്ദ്യാഭ്യാസം ഉണ്ടായാല്‍ എല്ലാം ആയി എന്നാണോ നിങ്ങളുടെ പ്രതീക്ഷ"?
അവള്‍ ഇടയ്ക്കു കയറിയൊന്നു ചോദിച്ചു.
"വിദ്ദ്യാഭ്യാസം ഉണ്ടായാല്‍ എല്ലാം ആയി എന്ന് എനിക്ക് അഭിപ്രായമൊന്നുമില്ല, പക്ഷെ വിദ്ദ്യാഭ്യാസമില്ലെങ്കില്‍ വേറെ എന്തുണ്ടായിട്ടും കാര്യമില്ല എന്നെനിക്കഭിപ്രായമുണ്ട് കാരണം
ഒന്നാമതായി - ഞാന്‍ പറയുന്നതിനെ, ഞാന്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥത്തിലും വിഗാരത്തിലും ഉള്‍കൊള്ളാന്‍ എന്‍റെ ഭാര്യക്ക് വിദ്ദ്യാഭ്യാസം ഉണ്ടാകല്‍ ഒരു പ്രധാന ഘടകമാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്.
രണ്ടാമതായി - ഞങ്ങള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് വിദ്ദ്യാഭ്യാസം നെല്‍കുമ്പോള്‍, അവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക് ഒരു പരിതി വരെയെങ്കിലും ഉത്തരം കൊടുക്കാന്‍, കുട്ടികളുടെ കൂടെ കൂടുതല്‍ സമയവും ഉണ്ടാകുന്ന എന്‍റെ ഭാര്യക്ക് കഴിയേണ്ടതുണ്ട് എന്നെനിക്കു അഭിപ്രായമുണ്ട്".
"എന്നീട്ടു ആ പെകുട്ടിയെ കാണാന്‍ പോയോ നിങ്ങള്‍"? അവള്‍ ചോദിച്ചു.
"ആദ്യം എന്‍റെ വാപ്പയാണ് അവളെ കാണാന്‍ പോയത്. ഡിഗ്രി കഴിഞ്ഞിരിക്കുന്ന കുട്ടിയാണെന്നും, കണ്ടിടത്തോളം നമുക്ക് യോജിച്ചു പോകാന്‍ പറ്റിയ കുടുംബമാണെന്നും, പെണ്‍കുട്ടിക്ക് ഉയരം കുറച്ചു കൂടുതലാണോ എന്നൊരു സംശയം എനിക്കുണ്ട് എന്നും, എന്തായാലും അടുത്ത ദിവസം തന്നെ മകനെയും കൂട്ടി വരാമെന്ന് ഞാന്‍ അവര്‍ക്ക് വാക്ക് കൊടുത്തീട്ടുണ്ടെന്നും വാപ്പ പറഞ്ഞു."
"അടുത്തദിവസം തന്നെ ഞാനും വാപ്പയും കൂടി ആ പെണ്‍കുട്ടിയെ കാണാന്‍ പോയി"
"അതെന്താ, കൂട്ടുകാരെയൊന്നും കൂടെ കൂട്ടാറില്ലേ പെണ്ണ് കാണാന്‍ പോകുമ്പോള്‍"?
അവള്‍ ചോദിച്ചു.
"ഇല്ല, കൂടെ വന്നവരെല്ലേ എന്നുള്ള നിലക്ക് അവര്‍ അവരുടെ അഭിപ്രായം പറയും,
അതൊരു പക്ഷെ എന്‍റെ അഭിപ്രായത്തിനോട് എതിരായിരിക്കാം അതുകൊണ്ടുതന്നെ"
"എന്നീട്ടു?" വളരെ ആകാംക്ഷയോടെ അവള്‍ ചോദിച്ചു.
"കയറി ചെല്ലുമ്പോള്‍ തന്നെ വീടിനും പരിസരത്തിനും "യെസ്" എന്ന് ഞാന്‍ മനസ്സില്‍ 'ടിക്ക്' മാര്‍ക്ക് കൊടുത്തു".
 "പെണ്‍കുട്ടിയെ ആദ്യം കണ്ടപ്പോള്‍ - എന്‍റെ സൌന്ദര്യ സങ്കല്പതിനോട് 50 % മാത്രം നീതി പുലര്‍ത്തിയവള്‍ എന്നാണു എനിക്ക് തോന്നിയത്. ഉയരം കൂടുതലാണോ എന്നൊരു സംശയം എനിക്കും തോന്നി. 'പെണ്‍കുട്ടിയുടെ കൂടെ നിന്നൊന്നു എനിക്ക് ഉയരം നോക്കണം, ഉയരത്തിന്റെ കാര്യത്തില്‍ എനിക്കൊരു ചെറിയ സംശയം ഉണ്ട്' ഞാന്‍ പറഞ്ഞു. എന്‍റെ ആ വാക്ക് കേട്ടു അവിടെ ഉണ്ടായിരുന്ന എല്ലാവരും ഉറക്കെ ചിരിച്ചു. ഒരുപാട് പെണ്‍കുട്ടികളെ കാണാന്‍ പോയ പരിചയമായിരിക്കാം ആ സദസ്സില്‍ വെച്ചു എനിക്കങ്ങിനെ പറയാന്‍ ധൈര്യമുണ്ടാകാന്‍ കാരണം. എന്‍റെ ധൈര്യത്തോടെയുള്ള ആ ചോദ്യം കേട്ടുതന്നെയാണ് എല്ലാവരും ചിരിച്ചതും. പെണ്‍കുട്ടി കാലില്‍ ചിത്രം വരച്ചു, പാതി താഴ്ത്തിയ മുഖവുമായി എന്‍റെ മുന്നില്‍ വന്നു നിന്നു. ഞാന്‍ എഴുന്നേറ്റു അവളുടെ അടുത്തു ചെന്നു നിന്നു. 'ഉയരത്തില്‍ ചെറിയൊരു കൂടുതല്‍ നിനക്ക് തന്നെയാണെന്ന് എന്‍റെ മുഖത്തുനോക്കി വാപ്പ പറഞ്ഞു'. അതിനു ശേഷമാണ് ഞാന്‍ പേരും വിദ്ദ്യാഭ്യാസവു മെല്ലാം ചോദിച്ചത്.
"പേര് ഷാഹിത എന്നും, BSc Botany കഴിഞ്ഞ വര്‍ഷം കമ്പ്ലീറ്റ് ചെയ്തു എന്നും, ഇപ്പോള്‍ PGDCA യ്ക്ക് പോകുന്നുണ്ട് എന്നും, എന്‍റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയെന്നോണം ആ പെണ്‍കുട്ടി പറഞ്ഞു". വെള്ളമെല്ലാം കുടിച്ചു പിരിയാന്‍ നേരം എന്‍റെ വാപ്പ എന്നോട് ചോദിച്ചു "എന്ത് മറുപടിയാണ് ഇവര്‍ക്ക് കൊടുക്കേണ്ടത്"?
"പെണ്‍കുട്ടിയെ ഇഷ്ടമായി എന്ന് പറഞ്ഞോളൂ" ഞാന്‍ പറഞ്ഞു.
വാപ്പാടെ മുഖത്തും ഒരു സന്തോഷം ഞാന്‍ കണ്ടു. സാധാരണ നിലയില്‍ പെണ്‍കുട്ടിയെ കണ്ടു തിരിച്ചു പോരുമ്പോള്‍ ഞാന്‍ വാപ്പാട് പറയാറ് 'ഫോണിലൂടെ വിളിച്ചു പറയാം എന്ന് പറഞ്ഞോളൂ' എന്നാണു. അത് കേള്‍ക്കുമ്പോള്‍ തന്നെ വാപ്പാക്ക് മനസ്സിലാകാറുണ്ട്, ഇത് നടക്കുന്ന കേസല്ലായെന്നു.
വീട്ടില്‍ വന്നപ്പോള്‍ എന്‍റെ പെങ്ങള്‍ ചോദിച്ചു ''എങ്ങിനെ ഉണ്ടെടാ പെണ്‍കുട്ടി" എന്ന്.
ഞാന്‍ പറഞ്ഞു "പെണ്‍കുട്ടിക്ക് ഭംഗിയൊന്നും ഇല്ല, പക്ഷെ എനിക്ക് ഇഷ്ടമായി".
ഇത് കേട്ടപ്പോള്‍ എന്‍റെ ഉമ്മ പറഞ്ഞു "നിന്‍റെ ഇഷ്ടം തന്നെയാണ് ഇവിടെ എല്ലാവരും നോക്കുന്നത്, നിനക്ക് ഇഷ്ടമായി എങ്കില്‍ നമുക്ക് അവരോടു ഇങ്ങോട്ട് വരാന്‍ പറയാം"
രണ്ടാം ദിവസം അവര്‍ എന്നെ കുറിച്ചറിയാന്‍ എന്‍റെ വീട്ടില്‍ വന്നു. അവര്‍ക്കും ഇഷ്ടമായി. നാലാം ദിവസം എന്‍റെ പെങ്ങന്മാരേയും ഉമ്മാനെയും കൂട്ടി ഞാന്‍ പെണ്ണുകാണല്‍ ചടങ്ങിനു പോയി. അവിടെ ഞങ്ങളെ പ്രതീക്ഷിച്ചു അവര്‍ വലിയൊരു സദ്ദ്യ തന്നെ ഒരുക്കിയിട്ടുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ധരിപ്പിക്കാന്‍ എന്തൊക്കയോ സ്വര്‍ണ്ണം എന്‍റെ സഹോദരിമാര്‍ കരുതിയിട്ടുണ്ടായിരുന്നു.
അവിടെ എത്തിയ ഉടനെ അവര്‍ ചായ കുടിക്കാന്‍ വേണ്ടി ക്ഷണിച്ചു. ഞാന്‍ പറഞ്ഞു ചായ കുടിക്കുന്നതിനേക്കാള്‍ മുമ്പ് എനിക്ക് പെണ്‍കുട്ടിയോടൊന്നു തനിച്ചു സംസാരിക്കാനുണ്ട്.
എല്ലാവരും ആശ്ചര്യത്തോടെ എന്നെ നോക്കി.
അകത്തു ഇരുന്നു തന്നെ സംസാരിക്കണമെന്നില്ല പുറത്തു എവിടെയെങ്കിലും രണ്ടു കസാര ഇട്ടു തന്നാല്‍മതി ഞാന്‍ പറഞ്ഞു.
എന്‍റെ അഭ്യര്‍ത്ഥന മാനിച്ച അവളുടെ വീട്ടുകാര്‍ രണ്ടു കസാര എടുത്തു അവളുടെ വീടിന്റെ കിഴക്കേ മുറ്റത്ത്‌, കശുമാവിന്റെ ചുവട്ടില്‍ ഇട്ടുതന്നു. ഞാനാ കസാരയില്‍ ചെന്നിരുന്നു. അവള്‍ കസാരയില്‍ ഇരിക്കാന്‍ തയ്യാറായില്ല. കസാരയില്‍ പിടിച്ചു എന്‍റെ മുന്നില്‍ നിന്നു.  അവളോട്‌ പറയേണ്ട കാര്യങ്ങളെ കുറിച്ച് ഞാനൊരു തയ്യാറെടുപ്പ് മുന്‍ക്കൂട്ടി നടത്തിയിട്ടുണ്ടായിരുന്നു. ഞാനിങ്ങനെ തുടങ്ങി.
'ആദ്യമായി എനിക്കറിയേണ്ടത് നിനക്ക് മാനസികമായി എന്നെ ത്രിപ്തിപ്പെട്ടോ എന്നാണു. കാരണം നമ്മുടെ ഗ്രാമീണരായിട്ടുള്ള മുസ്ലിം കുടുംബങ്ങള്‍ വിവാഹ കാര്യത്തില്‍ പെണ്‍കുട്ടിയുടെ താല്പര്യം ചോദിക്കാറില്ല. എന്നെ സംബന്തിചെടുത്തോളം എന്‍റെ ഭാവി വധു അവളുടെ പരിപൂര്‍ണ തൃപ്തിയോടെ യായിരിക്കണം വിവാഹത്തിന് തയ്യാറാകേണ്ടത്'.
"എനിക്ക് പരിപൂര്‍ണ തൃപ്തിയാണ്" അവള്‍ പറഞ്ഞു.
"എങ്കില്‍ ഷാഹിതാക്ക് എന്നോട് ഒന്നും ചോദിക്കാനില്ലേ"? ഞാന്‍ ചോദിച്ചു.
"ഇല്ല, അറിയേണ്ട കാര്യങ്ങളെല്ലാം ഉപ്പയും ഉമ്മയും തമ്മില്‍ ചര്‍ച്ച ചെയ്യുന്നത് ഞാന്‍ കേട്ടിരുന്നു" ഷാഹിത പറഞ്ഞു.
"അത്ര അറിഞ്ഞാല്‍ മതിയോ"? അവന്‍ ചോദിച്ചു.
"വിധിയുണ്ടെങ്കില്‍ പിന്നീട് അറിയാലോ വിശദമായിട്ട്" ഷാഹിത പറഞ്ഞു.
"ഞാന്‍ വിവാഹം ചെയ്യുന്ന കുട്ടിക്ക്, എന്നെ കുറിച്ച് വ്യക്തമായ ഒരു അറിവ് ഉണ്ടായിരിക്കണമെന്ന് എനിക്ക് നിര്‍ബന്തമുണ്ട്" അവന്‍ പറഞ്ഞു.
"എങ്കില്‍ പറയൂ" ഷാഹിത പറഞ്ഞു.
അവന്‍ തുടര്‍ന്നു "വിദ്ദ്യഭ്യാസ പരമായി ഞാന്‍ വലിയ നേട്ടമൊന്നും കൈവരിച്ചിട്ടില്ല. ഇരുപതാമത്തെ വയസില്‍ ഒരു സ്വകാര്യ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ഗള്‍ഫില്‍ പോകുന്നത്. ആറ് വര്‍ഷമായി ഒമാനില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. വലിയ ശമ്പളമൊന്നും എനിക്ക് ലഭിക്കുന്നില്ല അവിടെ".
"ഞാനതിനു നിങ്ങളുടെ വരുമാനമൊന്നും ചോദിച്ചില്ലല്ലോ" ഷാഹിത ഇടക്കൊന്നു കയറി പറഞ്ഞു.
"ഷാഹിത ചോദിച്ചോ എന്നുള്ളതല്ല വിഷയം, എന്‍റെ വരുമാനത്തെ കുറിച്ച് വ്യക്തമായൊരു ധാരണ എന്‍റെ ഭാവി വധുവിനു ഉണ്ടായിരിക്കണം, അതിനോട് സഹകരിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോകുവാന്‍ അവള്‍ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട് എന്നെനിക്കു നിര്‍ബന്തമുണ്ട്.
ഒരു ഗ്രാമീണ കുടുംബമാണ് എന്റേത്. ഇരുപത്തഞ്ചു വയസുവരെ എന്നെ ജീവന് തുല്യം സ്നേഹിച്ച മാതാപിതാക്കളാണ് വീട്ടില്‍ ഉള്ളത്. ഇത്രകാലം എന്‍റെ അഭിപ്രായങ്ങള്‍ക്ക് അവരോ, അവരുടെ അഭിപ്രായങ്ങള്‍ക്ക് ഞാനോ എതിരായി വന്നിട്ടില്ല. ജീവിതകാലം മുഴുവന്‍ ഇതേനിലയില്‍ മുന്നോട്ടു പോകണമെന്നാണ് എന്‍റെ ആഗ്രഹം, അതിനു എന്‍റെ വധുവിന്റെ പൂര്‍ണ പിന്തുണ എനിക്ക് വേണം. ഏതെങ്കിലും നിലയില്‍ എന്‍റെ മാതാപിതാക്കളെ കുറിച്ച് ഒരു പരാതി എന്‍റെ ഭാര്യക്കുണ്ടാവുക എന്നതിനര്‍ത്ഥം, അവരുടെ താല്പര്യതോട് എന്‍റെ ഭാര്യ എതിരുനില്‍ക്കുന്നു എന്നാണു. ഇത് ഒരിക്കലും എനിക്ക് അനുവദിക്കാന്‍ കഴിയുന്നതല്ല".
ഒരു ദീര്‍ഗ്ഗ ശ്വാസത്തോടെ കയ്യിലുണ്ടായിരുന്ന നാരങ്ങാ വെള്ളത്തിന്റെ ഗ്ലാസ് ചുണ്ടിലേക്ക്‌ അടുപ്പിച്ചു അവന്‍.
"ഇതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് പേടിതോന്നുന്നു. കാരണം അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ എന്തൊക്കെയാണെന്ന് എനിക്കെങ്ങിനെ അറിയ?
ഞാനറിയാതെ എന്തെങ്കിലും പിഴവുകള്‍ എന്നില്‍നിന്നും സംഭവിച്ചു കഴിഞ്ഞാല്‍ !!" വാക്കുകള്‍ മുഴുവനമാകാത്ത നിലയില്‍നിര്‍ത്തി, ഷാഹിത എന്‍റെ മുഖത്തേക്കൊന്നു നോക്കി.
"അതിനുള്ള മാര്‍ഗ്ഗം ഞാന്‍ പറയാം", അവന്‍ തുടര്‍ന്നു
"എന്ത് ചെയ്യുമ്പോഴും അവരോടു മുന്‍കൂട്ടി അഭിപ്രായം ആരായുക.
കറിയില്‍ ഉപ്പു ഇടുമ്പോള്‍ പോലും അവരോടു അഭിപ്രായം ചോദിക്കുക.
എല്ലാകാര്യങ്ങളിലും അവര്‍ക്ക് പരിപൂര്‍ണ്ണ പരിഗണ കൊടുക്കുന്നുണ്ട് എന്ന്
അവര്‍ക്ക് തോന്നിക്കഴിഞ്ഞാല്‍, തങ്ങളോടു അഭിപ്രായം ചോദിക്കാതെ തന്നെ എന്തും ചെയ്തോളൂ എന്നവര്‍ പറയുന്ന നിലയിലേക്ക് എന്‍റെ ഭാര്യവളരും. ഈ വളര്‍ച്ചയിലേക്ക് എന്‍റെ ഭാര്യ എത്തുമ്പോഴേ എന്‍റെ കാഴ്ച്ചപ്പാടിലുള്ള കുടുംബിനിയാകുന്നുള്ളൂ അവള്‍.
വിവാഹത്തിന് മുമ്പ് എങ്ങിനെ ജീവിച്ചിരുന്നു എന്നുള്ളത് എനിക്കൊരു വിഷയമേ അല്ല, വിവാഹ ശേഷം പരസ്പരം ബാദിക്കുന്ന ഒരു തെറ്റും ചെയ്തുകൂട എന്നുള്ളതാണ് എന്‍റെ നിബന്തന.
മനസ്സില്‍ തോന്നുന്ന കാര്യങ്ങളെല്ലാം പരസ്പരം തുറന്നു പറയുക എന്നുള്ളത് എനിക്ക് നിര്‍ബന്തമാണ്.
എന്‍റെ ഭാര്യ എന്നില്‍ നിന്നും എന്ത് ആഗ്രഹിക്കുന്നു എന്നത് അവള്‍ തുറന്നു പറയുമ്പോള്‍ മാത്രമേ എനിക്ക് മനസ്സിലാവൂ. ഞാന്‍ അത് മനസിലാക്കിയാല്‍ മാത്രമേ, അത് അവള്‍ക്കു നേടികൊടുക്കാന്‍ കഴിയുന്നതാണെങ്കില്‍ നേടികൊടുക്കാനും, കഴിയാത്തതാണെങ്കില്‍ ആ കാര്യത്തിലുള്ള എന്‍റെ പരിമിതി അവളെ ബോധ്യപ്പെടുത്താനും എനിക്ക് സാധിക്കുള്ളൂ.
നിസാരമെന്നു തോന്നുന്ന കാര്യങ്ങളില്‍ തര്‍ക്കിക്കാതെ വിട്ടുവീഴ്ചാ മനോഭാവം രണ്ടു പേരിലും ഉണ്ടാകല്‍ നിര്‍ബന്തമാണ്.
ഭൂരിഭാഗം സ്ത്രീകളും അവരുടെ പ്രതിഷേധവും അഭിപ്രായ വെത്യാസവും തന്റെ ഭര്‍ത്താവിനോട് പ്രകടിപ്പിക്കുന്നത് പിണക്കത്തിലൂടെയാണ്. എന്‍റെ ഭാര്യ സാധാരണ സ്ത്രീകളില്‍ നിന്നും തീര്‍ത്തും വെത്യസ്തമല്ല എന്നതുകൊണ്ടുതന്നെ എന്‍റെ ഭാര്യക്കും എന്നോട് പിണങ്ങാം
പക്ഷെ എന്‍റെ ഭാര്യയുടെ പിണക്കം ഒരു പകല്‍ മാത്രമേ നീണ്ടു നില്‍ക്കാവൂ..
കൂടെ ഉണ്ടാകുമ്പോള്‍ ദിവസത്തില്‍ ഒരു തവണയെങ്കിലും പരസ്പരം തുറന്നു സംസാരിക്കാനുള്ള സമയം കണ്ടെത്തേണ്ടതുണ്ട്. പരസ്പരം വിലയിരുത്താനും, ചെറുതായാല്‍ പോലും നല്ല കാര്യങ്ങള്‍ കണ്ടാല്‍ അതിനെ പ്രശംസിക്കാനുമുള്ള തുറന്ന മനസ്സ് രണ്ടു പേരിലും ഉണ്ടായിരിക്കണം.
ലോകം മുഴുവന്‍ ഒരുമിച്ചു പറഞ്ഞാലും എനിക്ക് അനുഭവം ഇല്ലാത്തോളം കാലം ഞാനെന്റെ ഇണയെ അവിശ്വസിക്കുകയില്ലയെന്ന ഉറച്ചവിശ്വാസം രണ്ടു പേരിലും ഉണ്ടായിരിക്കണം'.
ഏകദേശം ഒരുമണിക്കൂറോളം ഞാനും ഷാഹിതയും തമ്മിലുള്ള സംസാരം നീണ്ടുപോയി.
"ഷാഹിത, ഞാന്‍ പറഞ്ഞതെല്ലാം ഉള്‍കൊള്ളുന്നുണ്ടോ"? ഞാന്‍ ചോദിച്ചു.
"ഉണ്ട് പക്ഷെ തലക്കൊരു മരവിപ്പ് തോന്നുന്നു ഇത്രയ്ക്കു കേട്ടപ്പോള്‍". ഷാഹിത പറഞ്ഞു.
"ഇതൊക്കെ ഒരു മുന്‍കരുതലാണ്, ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുന്നതിനു മുമ്പ് നമ്മള്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍, മാത്രവുമല്ല ഇതെല്ലാം എന്റൊരു കാഴ്ചപാടുകള്‍ മാത്രമാണ്. എത്രമാത്രം ജീവിതത്തിലേക്ക് പകര്‍ത്താന്‍ കഴിയുമെന്ന് ഒരു നിശ്ചയവുമില്ലാത്ത കാഴ്ചപാടുകള്‍".
എല്ലാതും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കാം, അതിനായ് പ്രാര്‍ഥിക്കുകയും ചെയ്യാം എന്ന വാക്താനത്തോടെയാണ് ഞങ്ങള്‍ പരസ്പരം പിരിഞ്ഞത്.
അതിനുശേഷം ഭക്ഷണമെല്ലാം കഴിച്ചു, എന്‍റെ സഹോദരിമാര്‍ അവരുടെ കയ്യില്‍ കരുതിയിട്ടുണ്ടായിരുന്ന ആഭരണങ്ങള്‍ ഷാഹിതാനെ അണിയിപ്പിച്ചു.
എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.
ഒരു പക്ഷെ അന്നത്തെ എന്‍റെ ആ സംസാരമായിരിക്കാം, അമ്പതിമ്മൂന്നു ദിവസം ഞങ്ങള്‍ ജീവിച്ചിട്ടും ഒരു അഭിപ്രായ വത്യാസവും ഇല്ലാതെ പോയത്. അല്ലെങ്കില്‍ അതിനുള്ള സമയം ആകുന്നെ ഉള്ളൂ എന്നതുകൊണ്ടുമായിരിക്കാം".
അവന്റെ സംസാരമെല്ലാം കേട്ടു നസ്രിയ തരിച്ചിരിക്കുകയായിരുന്നു അപ്പോള്‍.
വിമാനം സലാല എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ അബുറയ്യാനും നസ്രിയയും ഒരുമിച്ചാണ് വരിയില്‍ ചെന്നു നിന്നത്. പക്ഷെ നസ്രിയ പുതിയ ആളായത്കൊണ്ട് വേറെ വരിയിലേക്ക് പോകാന്‍ അവിടുന്ന് നിര്‍ദേശം വന്നു. ഇനി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അവന്‍ അവള്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ഇനി ഞാന്‍ പൊയ്ക്കോട്ടേ? അവന്‍ ചോദിച്ചു.
"പോകുന്നതിനു മുമ്പ് എന്‍റെ ഭര്‍ത്താവിനോടൊന്നു പരിചയപ്പെടാമോ താങ്കള്‍ക്ക്"? അവള്‍ ചോദിച്ചു.

അതെന്തിനാ, എന്ന ഭാവത്തില്‍ അവളെ നോക്കി.
"താങ്കള്‍ ഇതുവരെ എന്നോട് പറഞ്ഞ കാര്യങ്ങളെല്ലാം അദ്ദേഹത്തോടും കൂടെയൊന്നു പറയാമല്ലോ എന്ന് കരുതിയാണ്". അവള്‍ പറഞ്ഞു.
"നോക്കട്ടെ, സമയം കിട്ടുകയാണെങ്കില്‍ പരിചയപെടാം" അവന്‍ പറഞ്ഞു.
"ഇതാണ് എന്‍റെ ഭര്‍ത്താവിന്റെ നമ്പര്‍" ഒരു മൊബൈല്‍ നമ്പര്‍ എഴുതി അവള്‍ അവന്റെ കയ്യില്‍ കൊടുത്തു.
"സമയം കിട്ടിയാല്‍ ഞാന്‍ വിളിച്ചോളാം" അവന്‍ പറഞ്ഞു.
തന്റെ ലഗേജുമെടുത്ത്‌ എയര്‍ പോര്‍ട്ടിന്റെ പുറത്തേക്കു നടന്നു അവന്‍.
സമയകുറവുകൊണ്ടോ മറ്റോ നസ്രിയാനെ കാണാനോ, ഒന്ന് വിളിക്കാനോ പിന്നീട് അവന് കഴിഞ്ഞില്ല.
നസ്രിയ ഇന്നും അവന്‍റെ ഓര്‍മ്മ കുറിപ്പിലെ ഒരദ്ദ്യായം..

8 comments:

  1. ഒരു കഥയെക്കളുപരി ഇതില്‍ മറ്റെന്തൊക്കെയോ ഉണ്ട്.. ഒരു പാട് മനസ്സിലാക്കാനുണ്ട്... ചില കാര്യങ്ങള്‍ വീണ്ടും വീണ്ടും വായിച്ചു.. ഇനിയും എഴുതുക...

    ReplyDelete
  2. വിവാഹ ജീവിതത്തിലേക്ക് കടക്കും മുന്‍പ് എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നെന്നു
    പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ആവില്ല.
    അത്ര നല്ല പോസ്റ്റ്‌.

    ReplyDelete
  3. അഷ്റഫിന്‍റെ അബുറയ്യാന്‍ (‘അവള്‍ നസ്രിയ’) ഒരു വിശിഷ്ടവ്യക്തിയാണ്. വിവാഹത്തിനു മുമ്പേതന്നെ, മാതൃകാപരമായ ഒരു ദാമ്പത്യത്തിന്നായി അവശ്യം പാലിയ്ക്കേണ്ട നിഷ്കര്‍ഷകളും നിബന്ധനകളും കാര്യകാരണസഹിതം വ്യക്തമായി, വിശദമായി ഷാഹിതയെ അദ്ദേഹം പറഞ്ഞുകേള്‍പ്പിച്ചു. അബു റയ്യാന്‍ പറഞ്ഞതി ല്‍ ഒന്നു പോലും തള്ളിക്കളയാന്‍ പറ്റില്ല. കാതലായ കാര്യങ്ങള്‍ മാത്രമേ അദ്ദേഹം പറഞ്ഞിട്ടുള്ളു. എങ്കിലും “തലക്കൊരു മരവിപ്പ് തോന്നുന്നു” എന്നു ഷാഹിത പറഞ്ഞതു വായിച്ചപ്പോഴുണ്ടായ ചിന്തകളാണ് താഴെക്കൊടുക്കുന്നത്.

    ഏതാനും മിനിറ്റുനേരത്തെ പരിചയം മാത്രമുള്ളവരാണ് അമ്പതും അറുപതും വര്‍ഷം നീണ്ടു പോയേയ്ക്കാവുന്ന ദാമ്പത്യജീവിതം നയിയ്ക്കാന്‍ ഇന്ത്യയില്‍ വിധിയ്ക്കപ്പെടുന്നത്. അങ്ങിനെ അപരിചിതത്വത്തില്‍ തുടങ്ങുന്ന ദാമ്പത്യത്തില്‍ ജീവിതപങ്കാളിയാകാന്‍ പോകുന്ന വ്യക്തിയുടെ സ്വഭാവവൈശിഷ്ട്യങ്ങളും വൈകല്യങ്ങളും മിയ്ക്കവാറും വിവാഹത്തിനുശേഷമാണ് അറിഞ്ഞുതുടങ്ങാറ്. അതുകൊണ്ടുതന്നെ കുറ്റങ്ങളും കുറവുകളും അന്യോന്യം പൊറുക്കാനും മറക്കാനും ഭാര്യാഭര്‍ത്താക്കന്മാര്‍ തയ്യാറായേതീരൂ. തമ്മില്‍ത്തമ്മില്‍ ആശ്വസിപ്പിയ്ക്കാനും പ്രോത്സാഹിപ്പിയ്ക്കാനും കൂടി സദാ തയാറാണെങ്കില്‍ മാത്രമേ ദമ്പതികള്‍ പരസ്പരം ആത്മസുഹൃത്തുക്കള്‍ കൂടിയാകൂ. “ഇരുമെയ്യാണെങ്കിലും ഒറ്റക്കരളാ”യി ജീവിയ്ക്കുന്ന അവസ്ഥയായിരിയ്ക്കണം ലക്‌ഷ്യം. ആ അവസ്ഥയില്‍ ജീവിതപങ്കാളികള്‍ തമ്മി ല്‍ വാക്കുകള്‍ ഉരിയാടാതെ തന്നെ ആശയ വിനിമയം നടക്കും (“എന്‍റെ ഭാര്യ എന്നില്‍ നിന്നും എന്ത് ആഗ്രഹിക്കുന്നു എന്നത് അവള്‍ തുറന്നു പറയുമ്പോള്‍ മാത്രമേ എനിക്ക് മനസിലാവുകയുള്ളൂ”). ഒരു നോട്ടം, മൌനം... ഇതൊക്കെ വാക്കുകളേക്കാള്‍ വാചാലവും ശക്തവുമായിരിയ്ക്കും പലപ്പോഴും. ഒറ്റക്കരളിലേയ്ക്കുള്ള പ്രയാണത്തില്‍ വിലങ്ങുതടി ആയേയ്ക്കാവുന്നവയാണ് നിഷ്കര്‍ഷകളും (“ഇത് ഒരിക്കലും എനിക്ക് അനുവദിക്കാന്‍ കഴിയുന്നതല്ല") നിര്‍ബന്ധങ്ങളും (“എന്നുള്ളത് എനിക്ക് നിര്‍ബന്ധമാണ്”, “ഉണ്ടാകല്‍ നിര്‍ബന്ധമാണ്”) നിബന്ധനകളും (“എന്നുള്ളതാണ് എന്‍റെ നിബന്ധന”, “മാത്രമേ നീണ്ടു നില്‍ക്കാവൂ”).

    ദമ്പതിമാര്‍ക്ക് തമ്മില്‍ത്തമ്മില്‍ പരിപൂര്‍ണസ്വാതന്ത്ര്യം ഉണ്ടായേ തീരൂ. ഭാര്യ പിതൃഗൃഹത്തിലോ ഭര്‍തൃഗൃഹത്തിലോ നില്‍ക്കേണ്ടത് എന്നു തീരുമാനിയ്ക്കേണ്ടത് ഭാര്യതന്നെയാണ് (“അത് ശരിയാവില്ല“). ഭാര്യ ഭര്‍തൃഗൃഹത്തില്‍ത്തന്നെ നില്‍ക്കണം എന്നുവന്നാല്‍ അത് ഒരു നിബന്ധന മാത്രമല്ല, ബന്ധനം കൂടിയാകും. ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍. മകന്‍ അടുത്തില്ലാത്തതിന്‍റെ ദുഃഖം മരുമകളെക്കണ്ടുമറക്കുന്ന വാത്സല്യനിധികളാണ് ഭര്‍തൃപിതാവും ഭര്‍തൃമാതാവുമെങ്കി ല്‍ താനെവിടെ നില്‍ക്കണം എന്ന തീരുമാനമെടുക്കാന്‍ ഭാര്യയ്ക്ക് ബുദ്ധിമുട്ടുണ്ടാവില്ല. ഭര്‍ത്താവും ഭാര്യയും ഒറ്റക്കരളാണെങ്കിലുമതെ. കര്‍മ്മം, കടമ, ചുമതല – ഇവയെപ്പറ്റിയുള്ള തിരിച്ചറിവ് മാനുഷികമൂല്യാവബോധത്തില്‍ നിന്ന്‍ തനിയെ ഉരുത്തിരിഞ്ഞുണ്ടാവുകയാണ് അഭിലഷണീയം. നിബന്ധനകളും നിഷ്കര്‍ഷകളും നിര്‍ബന്ധങ്ങളും ദമ്പതികള്‍ക്കിടയില്‍ അകല്‍ച്ചയ്ക്കും മനോവേദനയ്ക്കും കാരണമാകുന്നു, പ്രത്യേകിച്ചും ഭാര്യയ്ക്ക്, ഇന്ത്യയില്‍.

    അഷ്റഫിന്‍റെ പ്രതിപാദനരീതി അത്യാകര്‍ഷകമാണ്. വീണ്ടും വീണ്ടും വായിച്ചു, തീരെ മടുക്കാതെ.

    ReplyDelete
  4. താങ്കളുടെ ഈ രചന ക്ഷമയോടെ മുഴുവന്‍ വായിച്ചു. വളരെ നന്നായി. ജീവിതപ്പാച്ചിലിന് ഇടയില്‍ ഇത്തരം അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടാവാം. അത് ഭംഗിയായി അവതരിപ്പിക്കുന്നതില്‍ ആണ് മിടുക്ക്. എങ്കിലും ചിലയിടങ്ങളില്‍ ചുരുക്കി എഴുതണം. പാലില്‍ വെള്ളം ചേര്‍ക്കാം . പക്ഷെ ഒരുപാടാകരുത്. തുടര്‍ന്ന് എഴുതുവാന്‍ ആശംസകള്‍

    ReplyDelete
  5. നല്ല ക്ഷമയോടെ ഞാനും മുഴുവനും വായിച്ചു ....എല്ലാവരും വായിച്ചിരിക്കേണ്ട പോസ്റ്റ്‌ ആണ് ....! പിന്നെ ഇത്ര നാളും നമ്മുടെ കഥാപാത്രം പ്രശ്നം ഒന്നും ഉണ്ടാക്കിയിട്ടില്ലേ ..??....:))

    ReplyDelete
    Replies
    1. അല്ലറ ചില്ലറ പ്രശ്നങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ വേണം എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം. അതില്‍ ഒട്ടും മോശക്കാരിയല്ല ഈ കഥാ പാത്രവും, പക്ഷെ എന്നെ കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന വലുപ്പമേ ആ പ്രശ്നങ്ങള്‍ക്ക് ഉണ്ടാകാറുള്ളോ.

      Delete
  6. Its really interesting to know about the view points of people entering a marriage.
    I really enjoyed the read. The effort by the central character to ensure a safe marriage was commendable. He referes to the mental preparations that he have made, says that past doesnt matter..

    But, I felt its a complete one-sided view on marriage.
    The writer never bothers to understand his future-wife's viewpoint also about marriage during the one-hour discussion that he made with her. Its was only me-I-my parents-my viewpoints. If he has done that, this would have been a perfect writing for me.

    I dont agree with the views completely in the blog, but I believe no view is good or bad, right or wrong. But the point(or challenge) is in finding the right person to share life(who have got the same view point).

    (please excuse me for not writing in malayalam. I would love to. but i am pretty new to blogger and have not yet figured out completely hor to write in malayalm without spelling muistakes)

    ReplyDelete
  7. കൊള്ളാം....... ചിന്തകള്‍ അവതരിപ്പിച്ച രീതി നന്നായിട്ടുണ്ട്....

    ReplyDelete