Tuesday 19 October 2010

എന്‍റെ മരണം

                                      'എന്‍റെ പെരുവിരലിനെന്തോ ഒരു തരിപ്പ് അനുഭവപ്പെടുന്നുണ്ടല്ലോ. ശരീരം മൊത്തം വിയര്‍ക്കുന്നു. വിരലിന്റെ തരിപ്പ് മുകളിലേക്ക് കയറുന്നതായി തോന്നുന്നു. ശരീരത്തിനെന്തോ വല്ലാത്തൊരു വേദന. 

ഞാനൊരിക്കലും അനുഭവിക്കാത്തൊരു അവസ്ഥയാണല്ലോ ഇത്. എന്ത് പറ്റി എന്‍റെ ശരീരത്തിന്? തൊണ്ട വരളുന്നുണ്ടല്ലോ, പെരു വിരലിലെ തരിപ്പ് മുകളിലേക്ക് വീണ്ടും കയറിക്കൊണ്ടിരിക്കുന്നു. തരിപ്പ് ബാധിച്ച ഭാഗത്തിന്റെ ചലന ശേഷിയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ഡോക്ടറുടെ അടുത്തേക്കൊന്നു പോയാലോ.

 തൊട്ടടുത്ത ആളെ വിളിക്കുന്നുണ്ടെങ്കിലും ശബ്ദം പുറത്തേക്കു വരുന്നില്ല. സ്വന്തം ബെഡില്‍നിന്നും എഴുന്നേല്‍ക്കാനും കഴിയുന്നില്ല. ശരീരത്തിന്റെ വിയര്‍പ്പ് പുതപ്പിനെയും വിരിപ്പിനേയുമെല്ലാം പരിപൂര്‍ണമായും നനച്ചിരിക്കുന്നു. വല്ലാത്ത ദാഹം. അല്പം വെള്ളം ലഭിക്കാന്‍ ഒരു മാര്‍ഗവും ഇല്ല.

കണ്ണിലെക്കൊരു മഞ്ഞളിപ്പ് എടുക്കുന്നു. തല ചുറ്റുകയോ വേദനിക്കുകയോ ചെയ്യുന്നു. കാലിന്റെ മരവിപ്പ് കയ്യിനെയും ബാദിക്കുന്നു, കയ്യിന്റെ ചലന ശേഷിയും നഷ്ടപ്പെട്ടിരിക്കുന്നു. വരണ്ടു പൊട്ടാന്‍ രൂപത്തില്‍ തൊണ്ട ഉണങ്ങിയിരിക്കുന്നു. ശരീരത്തിന്റെ വേദനയുടെ ശക്തികൊണ്ട്, മലവും മൂത്രവും അറിയാതെ വസ്ത്രത്തില്‍ പോകുന്നതായി തോന്നുന്നു. ഞാന്‍ മരണത്തിനു കീഴടങ്ങുകയാണോ? അതോ മരണം ബലം പ്രയോഗിച്ചു എന്നെ കീഴടക്കുകയാണോ? അങ്ങിനെ എന്‍റെ ശരീരത്തെ കീഴടക്കാന്‍ മരണത്തിനാകുമോ'?
പെട്ടെന്ന് എന്‍റെ എല്ലാ ശക്തിയും ഉപയോഗിച്ച് ഞാന്‍ കണ്ണ് തുറന്നു. പുതച്ചിരുന്ന പുതപ്പു എടുത്തുമാറ്റി ചാടി എഴുന്നേറ്റു. അപ്പോഴാണ്‌ ഇതുവരെയും കണ്ടിരുന്നത്‌ സ്വപ്നമാണ് എന്ന യാഥാര്‍ത്ഥ്യം ഞാന്‍ മനസ്സിലാക്കിയത്. ഉറക്കത്തില്‍ നിന്നും ചാടി എഴുന്നേറ്റ എനിക്ക് ഒരു കിതപ്പ് അനുഭവപ്പെട്ടിരുന്നു. ഞാന്‍ പെട്ടെന്ന് മുറിയിലെ ലൈറ്റ് ഓണ്‍ ചെയ്തു. ലൈറ്റ് കണ്ടു റൂമിലുള്ള മറ്റു മൂന്ന് പേരും എഴുന്നേറ്റു. സമയം 3.10 ആയിരിക്കുന്നു.

നേരം വെളുക്കാന്‍ ഇനിയും മൂന്നു മണിക്കൂര്‍കൂടി വേണം".
"എന്തുപറ്റി ശ്യാം"? അവര്‍ എന്നോട് ചോദിച്ചു.
"എന്തോ ഒരു സ്വപ്നം കണ്ടു"  ഞാന്‍ മറുപടി പറഞ്ഞു.
"നിന്നോട് എന്നും പറയാറില്ലേ ഞങ്ങള്‍ എന്തെങ്കിലും ഒന്ന് പ്രാര്‍ഥിച്ചു കെടുക്കണമെന്നു, കുറച്ചു വെള്ളം കുടിച്ചിട്ട് ലൈറ്റ് അണച്ച് കിടന്നോ" അതും പറഞ്ഞു  അവര്‍ മൂന്നു പേരും ഉറക്കം തുടരാന്‍ തന്നെ കിടന്നു.
തൊണ്ട നല്ലവണ്ണം ഉണക്കിയിട്ടുണ്ട് എനിക്ക് . അടുത്തുണ്ടായിരുന്ന ജെഗ്ഗിലെ പകുതി വെള്ളം ഞാന്‍ ഒറ്റ ഇരിപ്പിന് കുടിച്ചു. ലൈറ്റ് അണച്ച് വീണ്ടും ഉറങ്ങാന്‍ കിടന്നു. പക്ഷെ എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. എന്നിലുള്ള എന്നെ ഞാന്‍ മനസ്സിലാക്കിയ ആദ്യ നിമിഷമായിരുന്നുവോ അത്? എനിക്കറിയില്ല. മരണത്തെ ഇഷ്ടപ്പെടുന്ന എത്ര പേരുണ്ട്? 
എന്തായാലും ഞാന്‍ മരണത്തെ ഭയക്കുന്ന കൂട്ടത്തില്‍ ആണ്.
ഇതുവരെ ഞാന്‍ കണ്ടത് സ്വപ്നമായിരുന്നുവെങ്കിലും ഇത് തന്നെയല്ലേ യാഥാര്‍ത്യവും?. ജനനത്തിനും മരണത്തിനുമിടക്കുള്ള ചുരുങ്ങിയ കാലയളവാണ് ഒരു മനുഷ്യന്‍റെ ജീവിതമെന്ന് പറയുന്നത്. 60 വര്‍ഷമാണ്‌ എനിക്കായ് ലഭിച്ചിട്ടുള്ള കാലയളവ്‌ അതിലെങ്കില്‍, പകുതിയില്‍ കൂടുതല്‍ ഞാനതില്‍ അനുഭവിച്ചു കഴിഞ്ഞില്ലേ ? ജീവിച്ച അത്രയ്ക്ക് ഇനി ഞാന്‍ ജീവിക്കില്ലായെന്നു ദുഖത്തോടെ യാണെങ്കിലും ഞാന്‍ അംഗീകരിച്ചല്ലേ മതിയാവുള്ളൂ ?
ഞാനും ഈ മരണത്തിനു കീഴടങ്ങേണ്ടി വരുമെന്ന യാഥാര്‍ത്ഥ്യം ഉള്‍കൊണ്ടല്ലേ മതിയാവുള്ളൂ?
1976 ഏപ്രില്‍ മാസം എഴാംതിയ്യതി, അങ്ങ് തൃശൂര്‍ ജില്ലയിലെ ഒട്ടും പ്രശസ്തമല്ലാത്ത തൊയക്കാവ് എന്ന ഒരു കൊച്ചു ഗ്രാമത്തില്‍ സാധാരണക്കാരില്‍ സാധാരണക്കാരായിട്ടുള്ള മാതാപിതാക്കളുടെ നാലുമക്കളില്‍ നാലാമത്തവനായി ജനിച്ച എന്‍റെ ആയുസ്സ് തീരുന്നത് ഇവിടെ വെച്ചാണ് എങ്കില്‍, ജന്മനാട്ടില്‍നിന്നും 3500 മയില്‍ ദൂരെയുള്ള ദുബായ് എന്ന  തിരക്ക് പിടിച്ച ഈ പട്ടണത്തിലെ, അല്‍-ഖ്സൈസിലെ  ആയിരക്കണക്കിന് കെട്ടിടങ്ങളില്‍ ഒന്നായ അല്‍ സരൂനിയിലെ 2086 എന്ന  മുറിയില്‍, ഒരു ബെഡ് സ്പേസില്‍ മാത്രം താമസിക്കുന്ന എന്നെ തേടി മരണം ഇവിടെയും എത്തുകയില്ലേ? ഞാന്‍ ഈ കാത്തു സൂക്ഷിക്കുന്ന എന്‍റെ ഏറ്റവും പ്രിയപ്പെട്ട ജീവന്‍ എന്നോടുപോലും സമ്മതം ചോദിക്കാതെ എന്‍റെ ശരീരത്തില്‍ നിന്നും പറിച്ചെടുക്കാന്‍ വെറും നിമിഷങ്ങളുടെ സമയമല്ലേ എടുക്കുകയുള്ളൂ.
അങ്ങിനെ എന്‍റെ ഈ ശരീരവും മരണത്തിനു കീഴടങ്ങുകയില്ലേ?.

എത്ര സൂക്ഷമതയോടെയാണ്‌ ഞാനെന്റെ ശരീരത്തെ പരിപാലിച്ചു പോരുന്നത്. അറിയാതെ എന്‍റെ ശരീരത്തില്‍ ഒന്ന് മുട്ടിയ ഒരാളെ ഞാന്‍, തിരിച്ചു ചെവിട്ടത്ത് ഇട്ടൊന്നു കൊടുത്തില്ലേ ഒരിക്കല്‍? ഒരു ഉറുമ്പ് എന്നെ കടിച്ചപ്പോള്‍ അതിനെ തിരുമ്മി കൊന്നില്ലേ ഞാന്‍ ഒരിക്കല്‍ ? കൂടുതല്‍ ചൂടുള്ള വെള്ളത്തില്‍ ഞാന്‍ കുളിക്കാറില്ലല്ലോ, അതെന്റെ ശരീരത്തിന് നോവുമെന്നു കരുതി. തണുത്ത വെള്ളത്തിലും ഞാന്‍ കുളിക്കാറില്ലല്ലോ അതിന്റെ തണുപ്പ് എന്‍റെ ശരീരത്തിന് താങ്ങാന്‍ കഴിയില്ല എന്ന് കരുതി.

എന്‍റെ ശരീരത്തിനെ അല്പംപോലും നോവിക്കാതെ എത്രയോ സൂക്ഷ്മതയോടെയാണ് ഞാനെന്റെ നഖം പോലും ശരീരത്തില്‍നിന്നും മുറിച്ചു മാറ്റാറു. കാല്പാതങ്ങള്‍ക്ക് വേദനിക്കും എന്ന് കരുതി പാദരക്ഷകള്‍ ധരിക്കാതെ പുറത്തിറങ്ങാറില്ലല്ലോ ഞാന്‍. എന്‍റെ ശരീരത്തെ മോടിപിടിപ്പിക്കാന്‍വേണ്ടി എത്രയോ ക്രീമുകളും പൌഡറുകളും ഞാന്‍ വാങ്ങിയിരിക്കുന്നു. വിയര്‍പ്പിന്റെ ദുര്‍ഗ്ഗന്ധം പുറത്തു വരാതിരിക്കാന്‍ വിലപിടിപ്പുള്ള എത്രയോ സുഗന്ധ ദ്രവ്യങ്ങള്‍ എന്‍റെ ശരീരത്തില്‍ ഞാന്‍ പുരട്ടി. എത്രയോ വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ ഞാന്‍ ധരിച്ചു. 

ഒരു ജലദോഷം വരുമ്പോഴേക്കും ഞാന്‍ ഡോക്ടറെ സമീപിക്കാറുണ്ടായിരുന്നില്ലേ. ഒരു മണ്‍തരി എന്‍റെ കാലില്‍ പുരളാതിരിക്കാന്‍ ഞാനെപ്പോഴും ഷൂസല്ലേ ധരിക്കാര്‍. വെയില്‍ കൊണ്ട് എന്‍റെ  ശരീരത്തിലെ ചര്‍മ ഭംഗി നഷ്ടപ്പെടാതിരിക്കാന്‍ ഞാന്‍ ഫുള്‍ സ്ലീവ് ഷര്‍ട്ട്‌ മാത്രമല്ലേ ധരിക്കാറുണ്ടായിരുന്നുള്ളൂ. 

ആരോഗ്യം നില നിര്‍ത്താന്‍ പോഷക ഗുണമുള്ള ആഹാരങ്ങള്‍ മാത്രമല്ലേ ഞാന്‍ കഴിക്കാറുള്ളൂ. എന്‍റെ യുവത്വം നഷ്ടപ്പെടുന്നില്ല എന്ന് ജനങ്ങളെ ധരിപ്പിക്കാന്‍ തലയിലെ ഒരു മുടിയെപോലും ഞാന്‍ വെളുക്കാന്‍ അനുവദിച്ചിരുന്നില്ലല്ലോ. ഇത്രയൊക്കെ ഞാന്‍ സൂക്ഷ്മത പുലര്ത്തിയിട്ടും എന്‍റെ ശരീരവും മരണത്തിനു കീഴടങ്ങുമെന്നോ? എന്‍റെ ആത്മവീര്യം നഷ്ടപ്പെടുത്തുമാറ് എന്‍റെ ചിന്തകള്‍, എന്‍റെ നിയന്ത്രണത്തില്‍ നിന്നും അകന്നു പോകുന്നതായി എനിക്ക് തോന്നി.

എത്രയോ ത്യാഗം സഹിച്ചുകൊണ്ടാണ്‌ ഞാന്‍ ഈ അന്ന്യ നാട്ടില്‍ കഴിയുന്നത്‌. എല്ലാ സൌകര്യങ്ങളുമുള്ള വീടും നാടും, എന്‍റെ മാതാ പിതാക്കളെയും ഭാര്യാ സന്താനങ്ങളെയും വിട്ടു, ഞാനീ അന്ന്യ നാട്ടില്‍ കഴിയുന്നത്‌ നാളയെകുറിച്ചുള്ള പ്രതീക്ഷയിലല്ലേ. ആ നാളെയും എനിക്ക് നഷ്ടപ്പെടുമെന്നോ?

കമ്പനി ജോലികഴിഞ്ഞ് ഞാന്‍
പാര്‍ട്ട്-ടൈം ജോലിക്ക് പോയി കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന എന്‍റെ സമ്പാദ്യം, അതെല്ലാം ഒറ്റയടിക്ക് ഉപേക്ഷിച്ചു ഞാന്‍ മരണത്തിനു കീഴടങ്ങേണ്ടി വരുമന്നോ? കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ ഭൂമി അളക്കുന്ന സമയത്ത് ഒരു തെങ്ങും കൂടി എന്‍റെ സ്ഥലത്തേക്ക് ചേര്‍ക്കാന്‍ വേണ്ടി എന്‍റെ അയല്‍ക്കാരുമായി എത്രയാണ് ഞാന്‍ വഴക്ക് കൂടിയത്. എന്നീട്ടു അതും ഞാന്‍ ഈ മരണത്തോടെ ഉപേക്ഷിക്കേണ്ടി വരുമെന്നോ?
എത്രയോ മോടിപിടിപ്പിച്ചാണ് ഞാന്‍ എന്‍റെ വീട് പണിതത്, ആ വീടും എനിക്ക് അന്ന്യ മാകുമെന്നോ? 
ഞാന്‍ എന്‍റെ ജീവന് തുല്യം സ്നേഹിക്കുന്ന മാതാപിതാക്കളെയും, ഭാര്യാ സന്താനങ്ങളെയും ഉപേക്ഷിക്കേണ്ടി വരുമന്നോ? ഞാനീ കണ്ട സ്വപ്നം യാഥാര്ത്യമായിരുന്നുവെങ്കില്‍ അവരും എന്നെ ഉപേക്ഷിക്കു മായിരുന്നുവെന്നോ? എന്‍റെ ഈ സ്വപ്നത്തിലൂടെ ഞാനെന്ന വ്യക്തിയുടെ വ്യാപ്തിയും വലുപ്പവും  കണ്ടെത്തുകയായിരുന്നുവോ ഞാന്‍ ? ? ? എനിക്കറിയില്ല ! ! !....................................................


രംഗ ബോധമില്ലാത്ത കോമാളിയാണത്രെ മരണം, എന്നാല്‍ അതിനോട് വിയോജിക്കാനാണ് എന്നിക്കിഷ്ടം. ശരീരത്തില്‍ ജീവന്റെ അംശം നല്‍കുമ്പോള്‍ തന്നെ മരണവും നിശ്ചയിക്കുന്നുവെങ്കില്‍, ആ മരണത്തെ ഞാന്‍ മറന്നു എന്നുള്ളതല്ലേ സത്യം? സംഭവിക്കുമെന്ന്  ഉറപ്പുണ്ടായിട്ടും അതിനെ അവഗണിക്കുകയല്ലേ ചെയ്തത്?

നേരം പുലര്‍ന്നു വെന്ന് അലാറത്തിന്റെ ശബ്ദം എന്നെ ഓര്‍മിപ്പിച്ചുപ്പോഴും,
എന്‍റെ ചിന്തകള്‍ ഞാന്‍ കണ്ട സ്വപ്നപൊരുളിന്റെ വേവലാതിയിലൂടെ സഞ്ചരിക്കുകയായിരുന്നു.....

18 comments:

  1. Comment by വിനോദ് കട്ടിലപൂവം on November 4, 2010 at 11:09pm

    എന്താണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്ന് ധര്‍മ പുത്രരോട് യക്ഷന്‍ ചോദിക്കുന്നതായ ഒരു സന്ദര്‍ഭം മഹാഭാരതത്തില്‍ ഉണ്ട്. അപ്പോള്‍ അദ്ദേഹം പറയുന്നു:

    എല്ലാ ദിവസവും അനേകം ജനങ്ങള്‍ മരിച്ചു പോകുന്നുണ്ട്. എന്നിട്ട് ബാക്കിയുള്ളവര്‍ മരിക്കാതിരിക്കാന്‍ വേണ്ടി ആഗ്രഹിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. അതാണ്‌ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതവും..

    ReplyDelete
  2. Comment by പൂവു on November 4, 2010 at 2:27am

    ഇന്ന് ഒരു തവണയും കൂടി ഇന്നെനിക്കെന്റെ ഭീകരമായ മരണത്തെക്കുറിച്ച് ഓർമ്മവന്നു
    എൻ ആത്മാവിനെ പിടിച്ചുവെക്കാൻ
    എനിക്ക് കഴിഞ്ഞിരുന്നുവെങ്കിൽ
    എന്നു മെൻ കൂട്ടിൽ കൂടീരുത്തിയേനെ
    എങ്കിലും അതികാരമെല്ലാം
    അതിന്നുടയനിൽ മാത്രം

    ReplyDelete
  3. വൌ.....സൂപ്പര്‍....സൂപ്പര്‍... മിസ്റ്റര്‍ അഷ്റഫ് ഇത് താങ്കളുടെ സൃഷ്ടി ആണെങ്കില്‍ താങ്കളെ ഞാന്‍ ആദരിക്കുന്നു.

    ReplyDelete
  4. ഞാന്‍ എന്‍റെ ജീവന് തുല്യം സ്നേഹിക്കുന്ന മാതാപിതാക്കളെയും, ഭാര്യാ സന്താനങ്ങളെയും ഉപേക്ഷിക്കേണ്ടി വരുമോ? ഞാനീ കണ്ട സ്വപ്നം യാഥാര്ത്യ മായിരുന്നുവെങ്കില്‍ അവരും എന്നെ ഉപേക്ഷിക്കു മായിരുന്നുവോ? എന്‍റെ ഈ സ്വപ്നത്തിലൂടെ ഞാനെന്ന വ്യക്തിയുടെ വ്യാപ്തിയും വലുപ്പവും കണ്ടെത്തുകയായിരുന്നുവോ ഞാന്‍?

    എനിക്കറിയില്ല ......................................................................................
    good touching story..............

    ReplyDelete
  5. എല്ലാവരും വളരെയതികം ഭീതിയോടെ നോക്കുന്ന ഒരു വിരുന്നുകാരനാണ് മരണം എന്ന സത്യം ,ആരും ആ സത്യത്തെ ഉള്‍ക്കൊള്ളാന്‍ തെയ്യാരാകുന്നില്ല ,
    ഒരിക്കല്‍ അയാള്‍ നമ്മളെല്ലാവരെയും കാണാന്‍ വരും ,എന്നാല്‍ അയാള്‍ക്കുവേണ്ടി കാത്തിരിക്കാതെ കര്‍തവ്യങ്ങള്‍ നമ്മള്‍ ചെയ്തു തീര്‍ക്കണം

    എഴുത്തുകാരന് നന്ദി

    ReplyDelete
  6. വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  7. നല്ല ചിന്തകള്‍....
    മരണം വരുമൊരുനാള്‍
    ഓര്‍ക്കുകമാര്ത്യ നീ
    കൂടെപ്പോരും നിന്‍
    ജീവിത ചെയ്തികളും
    സല്കൃത്യങ്ങള്‍ ചെയ്യുക നീ-
    യലസത കൂടാതെ....
    ഓരോ മരണവും മനുഷ്യനെ ഓര്‍മ്മിപ്പിക്കുന്നു
    എന്നിട്ടും നമ്മളൊന്നും നേരെയാകുന്നില്ല എന്നതാണ് പ്രശ്നം....

    ReplyDelete
  8. ജീവിതം ഓര്‍മിക്കാന്‍ ഒരു മരണം .

    മരണത്തെ ഓര്‍മിക്കാന്‍ ഒരു ജീവിതവും ..

    രണ്ടും കണ്ടു മുട്ടുന്നുമില്ല ..നന്നായി

    എഴുതി മരണ ചിന്ത . .ജീവിത ചിന്തയും ..

    ReplyDelete
  9. മരണം ഭീകരമാണ് ജീവിച്ചിരിക്കുന്നവര്‍ക്ക്...

    ReplyDelete
  10. അഷ്‌റഫ്‌ നന്നായി എഴുതി .ഇത്തരം ഒരനുഭവം .ഇവിടെയും ഉണ്ടായി..:)

    ReplyDelete
  11. >>ഈ സ്വപ്നത്തിലൂടെ ഞാനെന്ന വ്യക്തിയുടെ വ്യാപ്തിയും വലുപ്പവും കണ്ടെത്തുകയായിരുന്നുവോ ഞാന്‍ << നന്നായി പറഞ്ഞു, നല്ല പോസ്റ്റ്‌.

    ReplyDelete
  12. ഇതെഴുതുന്ന ഈ നിമിഷം പോലും മരണത്തെ പ്രതീക്ഷിക്കണം , കടമകളും കര്‍ത്തവ്യങ്ങളും നാളേക്ക് മാറ്റിവേക്കാതിരിക്കാന്‍ അതൊരു കാരണമാനെനിക്ക്, എപ്പോഴും ഒരുങ്ങിയിരിക്കുക..നമ്മെ ആശ്രയിച്ചു ജീവിക്കുന്നവര്‍ നിരാലംബരായി പോവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ കഴിയുംപോലെ എടുത്തു വെക്കുക.ഓര്‍മ്മകളില്‍ ഉണ്ടായിരിക്കേണ്ട കുറിപ്പ് , ഇത്തരം ഒന്ന് രണ്ടെണ്ണം മെയില്‍ വഴിയും പറന്നു നടപ്പുണ്ട്.

    ReplyDelete
  13. നല്ല ചിന്തകൾക്ക് പ്രണാമം ... മരണത്തെ ഞാൻ ഇഷ്ടപ്പെടുന്നൂ ..അതുകോണ്ട് തന്നെ ഇതിന് മറുപടിയായി ആദ്യകാലത്ത് എന്റെ ബ്ലോഗിൽ ഞാനെഴ്യ്തിയ ഒരു കവിത ഇവിടെ എടുത്തെഴുതുന്നൂ...
    ഈരിഴത്തോര്ത്തുൂടുത്തീറന്നിബലാവത്തുറങ്ങും
    തണുപ്പിന്റെ്യുള്ളിലെ ചൂടള്ള പൊയ്കയില്‍ മുങ്ങി
    കയറും പോൽ
    ഒരു തുള്ളി നീഹാര മുത്തിറ്റു നില്ക്കു ന്ന കന്ന്യ തന്‍
    അധരത്തിലാദ്യത്തെ മുത്തം പോൽ
    കന്നിച്ചൂടിന്റെെ ചൂരുള്ള മേനിയിലറിയാതെ പൊഴിയുന്ന
    മാരിക്കണിക പോൽ.
    സിരയിലൊരു നൊമ്പരത്തണുവിന്റെള സുഹമുള്ള സിരിഞ്ചിന്റെമ-
    സൂചിഒഴുകിക്കയറും പോൽ.
    സുരതത്തിനന്തൃത്തീലാകിതപ്പേറ്റുമൊരാലസൃം നല്കുിന്ന
    ഉന്മാദ ഹര്ഷംൃ പോൽ.
    മരണമേ വൈകാതെ എത്തുക ചാരത്ത്
    വരവിനായ്‌ വീഥി ഒരുക്കിയിരിപ്പു ഞാന്‍..........

    ReplyDelete
  14. “ മരണം വരുമിനിയെന്നു നിനച്ചിഹ-
    മരുവുക സദതം........”
    മനുഷ്യനെ പേടിപ്പിക്കല്ലേ മാഷേ...!!!
    ആശംസകള്‍...!!!!

    ReplyDelete
  15. നല്ല ചിന്തകള്‍,എപ്പോഴും ഓര്‍മ്മയിലിരിക്കേണ്ടവ. നന്നായി പറഞ്ഞിരിക്കുന്നു. ഇതേ പ്രമേയം വേറൊരു രൂപത്തില്‍ മുമ്പു മെയില്‍ ഫോര്‍വാഡ് ആയി വന്നിരുന്നു.ആശസകള്‍ നേര്‍ന്നു കൊണ്ട്.

    ReplyDelete
  16. മരണം നമ്മുടെ അഥിതിയാണു..നമ്മൾ ആഥിതേയരും :(


    ReplyDelete
  17. ആരെയും ദോഹിക്കാതെയും, വിഷമിപ്പിക്കാതെയെും
    നല്ല ചിന്തയും, നല്ല പ്രവർത്തിയും ചെയ്യുക നല്ലത് വരും

    ReplyDelete