Thursday 2 April 2009

ഈ പ്രവാസിയുടൊരഹങ്കാരേ ! ! !

                  അതിസുന്ദരമാണ് കോടമുക്ക് എന്ന എന്‍റെ കൊച്ചു ഗ്രാമം. കോടമുക്കിന്‍റെ ശിരസ്സാണ് കോടമുക്ക്കടവ്. അതിരാവിലെ അവിടെ എത്തുകയെന്നത് ചെറുപ്പകാലത്ത് എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഒരു കാര്യമായിരുന്നു. രാവിലെ പള്ളിയില്‍ നമസ്കാരം കഴിഞ്ഞാല്‍ നേരിട്ട് ഞങ്ങള്‍ കുട്ടികള്‍ കോടമുക്ക് കടവില്‍ പോവുക പതിവായിരുന്നു. രാത്രിയില്‍ മീന്‍ പിടിക്കാന്‍ പോയി തിരിച്ചുവന്നു പിടിച്ച മീനുകളെ കൊട്ടയിലാക്കി ലേലം ചെയ്യുന്ന മീന്‍ പിടുത്തക്കാര്‍, അത് ലേലം ചെയ്യാന്‍ വേണ്ടി വരുന്ന മീന്‍ കച്ചവടക്കാര്‍, വീട്ടിലെ ആവശ്യത്തിനു വേണ്ടി മീന്‍ മേടിക്കാന്‍ വരുന്ന നാട്ടുകാര്‍, ഇതിനിടയില്‍ വലിയ പൈസക്ക് ലേലം ചെയ്യുന്നവരുടെ ഭക്ഷണത്തിന്‍റെ രുചികൂട്ടാന്‍ വേണ്ടി സ്വയം ജീവത്യാഗം ചെയ്യാന്‍ വിധിക്കപ്പെട്ടു അവസാന പിടച്ചലോടെ കൊട്ടയില്‍ കഴിയുന്ന പലതരം മീനുകള്‍., 

കോടമുക്ക് കടവ് - കനോലി കനാലില്‍ നിന്നുള്ള ഒരു ദൃശ്യം

തൊട്ടടുത്ത ചായക്കടയില്‍ ചായ കുടിക്കാന്‍ വേണ്ടി വരുന്ന പരിസര വാസികള്‍, ദിനപ്പത്രത്തിലെ വാര്‍ത്തകള്‍ വായിച്ചു അവലോകനം ചെയ്യുന്ന ഗ്രാമീണര്‍, അതി രാവിലെ കൂലിപ്പണിക്ക് പോകാന്‍ ചോറ്റുംപാത്രവുമായി കടവ് കടന്നു വരുന്ന സ്ത്രീകള്‍, ഇതിനെല്ലാം ദൃക്സാക്ഷി യാകാനെന്നോണം കിഴക്ക് നിന്നും പൊന്‍പ്രഭയേകി ഉദിച്ചു പൊങ്ങുന്ന പൊന്സൂര്യന്‍, ഇതില്‍ അപ്പുറം എന്ത് വേണം ഒരു ഗ്രാമത്തിന്‍റെ പുലരിയെ സമ്പല്‍ സമൃതമാക്കാന്‍?


ഇതെല്ലാം ആസ്വദിച്ചു, ചെറുപ്പ കാലത്തെ മധുരസ്മരണയെയും താലോലിച്ചു നില്‍ക്കുന്നതിനിടയില്‍, പെട്ടെന്നാണ് എന്‍റെ കാതുകളില്‍ ആ ശബ്ദം വന്നടിച്ചത്. അതെ, തൊട്ടടുത്ത ചായകട തന്നെയാണ്, ആ കേള്‍ക്കുന്ന സംസാരത്തിന്‍റെയും വേദി എന്ന് എനിക്ക് മനസ്സിലായി. പത്രങ്ങളിലെ ആനുകാലിക സംഭവങ്ങളെ കുറിച്ചുള്ള ആദ്യ വിശകലനം നടത്തപ്പെടുന്ന ഞങ്ങളുടെ ഗ്രാമത്തിലെ ഒരേ ഒരു കേന്ദ്രമാണ് ഈ കൊച്ചു ചായക്കട. പത്രം ഉറക്കെ വായിക്കാന്‍ സഖാവ് എന്ന് ഓമനപ്പേരില്‍ വിളിക്കാറുള്ള കുഞ്ഞപ്പുവേട്ടന്‍ അതിരാവിലെ അവിടെ എത്താറുള്ളത് ഞാന്‍ ഓര്‍ത്തുപോയി. അത് കേള്‍ക്കാന്‍ തന്നെ ഭയങ്കര രസമായിരുന്നു. സഖാവിന്‍റെ വായന കഴിഞ്ഞാല്‍ ഉടനെ തുടങ്ങും കേട്ട്കൊണ്ടിരുന്ന ഓരോരുത്തരുടെയും അഭിപ്രായങ്ങളും വിശകലനങ്ങളും. ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്, ലോകത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങള്‍ക്കുമുള്ള തീരുമാന മെടുക്കുന്നത് ഈ കൊച്ചുചായക്കടയില്‍ നിന്നാണെന്നു. തൃശൂര്‍ ജില്ല എന്നല്ല, വെങ്കിടെങ്ങു പഞ്ചായത്ത് വിട്ടു പോലും പുറത്തു പോയിട്ടില്ലാത്ത ചിലവരുടെ അഭിപ്രായങ്ങള്‍ കേട്ടാല്‍ തോന്നും വര്‍ഷങ്ങളായി ഐക്യ രാഷ്ട്ര സഭയില്‍ പ്രവര്‍ത്തിചീട്ടുള്ള ആളാണ്‌ ആ സംസാരിക്കുന്നതെന്ന്.



ഞാന്‍ ആ ചായകടയിലേക്ക്‌ കയറി ചെന്നു. തൂണിനോട് ചാരി ഒരു ബെഞ്ചിന്‍റെ മൂലയില്‍ ഇരുന്നു. വാചാലനാകുന്ന ആളെ എനിക്ക് ഒട്ടും പരിചയമില്ല . ഒരുപക്ഷെ പത്തുവര്‍ഷമായി ഞാന്‍ അങ്ങ് വിദേശത്താണല്ലോ, അത് കൊണ്ടായിരിക്കാം, ഇത്രക്കും സംസാരിക്കാന്‍ കഴിവുള്ള ഒരാള്‍ ഈ ഗ്രാമത്തില്‍ ഉണ്ടായിട്ടും ഞാന്‍ അറിയാതെ പോയത്‌.. അയാളുടെ സംസാരത്തിലേക്ക്‌ ശ്രദ്ധിച്ചപ്പോള്‍ എനിക്ക് മനസ്സിലായി, ഞാന്‍ പ്രദിനിധാനം ചെയ്യുന്ന ഒരു വിഭാകത്തെ കുറിച്ചുള്ളതാണ് അദ്ദേഹത്തിന്‍റെ സംസാര വിഷയമെന്ന്. അതുകൊണ്ട് തന്നെ വളരെ താല്പര്യത്തോടെ ഞാന്‍ അത് ശ്രവിച്ചു കൊണ്ടിരുന്നു.


''നൂറു കോടി രൂപ സമസ്ഥാന സര്‍ക്കാരിന്‍റെ ബട്ജട്ടില്‍ നീക്കി വെച്ചിരിക്കുന്നു. അത് ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ ഉന്നമനത്തിനും ജോലി സാധ്യതക്കും വേണ്ടിയുള്ളതാണ് എന്ന് പത്രത്തില്‍ വാര്‍ത്തയുണ്ട്''. ഇതായിരുന്നു അദ്ദേഹത്തെ ചൊടിപ്പിച്ചത്. "അഭ്യസ്ത വിദ്ധ്യരായിട്ടുള്ള എന്നെപോലോത്ത ആയിരങ്ങള്‍ ഇവിടെ ജോലി ഇല്ലാതെയും, ചുരുങ്ങിയ ശമ്പളത്തില്‍ ജോലി ചെയ്തും നടക്കുമ്പോള്‍, ചുരുങ്ങിയ സമയംകൊണ്ട് കൂടുതല്‍ സമ്പാതിക്കാന്‍ വേണ്ടി നാട് വിട്ടുപോയ ഗള്‍ഫുകാര്‍, ലക്ഷങ്ങള്‍ സമ്പാതിക്കുന്നതിനിടയില്‍, ലോകത്തെ മുഴുവന്‍ ജനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍പെട്ട്, ജോലി നഷ്ടപെട്ടീട്ടുണ്ടായിരിക്കാം, അതിനുള്ള പരിഹാര മാര്‍ഗ്ഗം അവര്‍ തന്നെ കണ്ടെത്തുക എന്നല്ലാതെ, നമ്മളെ പോലോത്ത പാവങ്ങളില്‍നിന്നും പിരിച്ചെടുക്കുന്ന നികുതി പണം ഉപയോകിച്ചുകൊണ്ടല്ല അത് ചെയ്യേണ്ടത്. ഈ അഹങ്കാരികളായിട്ടുള്ള ഗള്‍ഫുകാര്‍ കുറച്ചൊക്കെ പഠിക്കണം.


ഇവര്‍ ഓരോരുത്തരും നാട്ടില്‍ വരുമ്പോള്‍ കാണിച്ചുകൂട്ടുന്ന അഹങ്കാരത്തിന് ഒരു കണക്കുമില്ല. നാട്ടില്‍ വന്നാല്‍ ബസ്സില്‍ യാത്ര ചെയ്യേണ്ടിടതെക്കും കാറിലാണ് ഇക്കൂട്ടര്‍ യാത്ര ചെയ്യുക, വിലപിടിപ്പുള്ള വസ്ത്രങ്ങളും, അത്തരുകളും ഇല്ലാതെ ഇവര്‍ പുറത്തിറങ്ങില്ല, കൊട്ടാര സദൃശ്യമായ്ട്ടുള്ള ഇവരുടെ വീടുകള്‍ കണ്ടാല്‍ പിന്നെ മറ്റൊന്നും കാണണ്ട. ഇങ്ങനൊക്കെ അഹങ്കാരികളായിട്ടുള്ള ഇക്കൂട്ടരെയാണ് സര്‍ക്കാര്‍ സഹായിക്കാന്‍ പോകുന്നത്" ഇദ്ദേഹത്തിന്‍റെ സംസാരം തീരുന്നതിനു മുമ്പേതന്നെ, കേട്ടുകൊണ്ടിരുന്ന ഓരോരുത്തരായി തുടങ്ങിയിരുന്നു അവരവരുടെ അഭിപ്രായങ്ങള്‍.. എന്നാല്‍ ഇവരുടെ ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ മുഴുവനും കേട്ടിരിക്കാനൊന്നും എനിക്ക് ക്ഷമ ഉണ്ടായില്ല. എന്നിലുള്ള പ്രവാസി പ്രതികരിക്കാനെന്നോണം സജ്ജമായി കഴിഞ്ഞിരുന്നു അപ്പോഴേക്കും. ഞാന്‍ ഇങ്ങനെ തുടങ്ങി.


"എനിക്ക്, ഇക്കൂട്ടത്തില്‍ ആദ്യം സംസാരിച്ച ആളെ മാത്രമാണ് ഒട്ടും പരിചയമില്ലാത്തതായി ഉള്ളൂ''. അദ്ദേഹം പറഞ്ഞു "എന്‍റെ പേര് രാധാകൃഷ്ണന്‍, RK എന്നാണു ഞാന്‍ അറിയ പെടുന്നത്. ഒരു പാരലല്‍ കോളേജില്‍ അദ്ധ്യാപകനാണ്. ഇവിടെനിന്നും കിലോമീറ്റെര്‍ ദൂരയിലുള്ള എനാമാവിലാണ് താമസം. ഒഴിവു ദിവസങ്ങളിലെല്ലാം മീന്‍ മേടിക്കാന്‍ ഇവിടെ വരും. താങ്കള്‍ ആരാണ്? എന്നെ നോക്കി അദ്ദേഹം ചോദിച്ചു".



"എന്‍റെ പേര്‍ അബുമിസ്വബ്. താങ്കള്‍ ഇപ്പോള്‍ പറഞ്ഞു നിറുത്തിയ, ആ അഹങ്കാരി കൂട്ടത്തില്‍ പത്തു വര്‍ഷമായി മെംബെര്‍ഷിപ്‌ എടുക്കേണ്ടിവന്ന ഒരു അഹങ്കാരി. താങ്കള്‍ പറഞ്ഞത് മുഴുവനും ശരിയാണ് സര്‍. ഒരുവാക്കിനോടുപോലും എനിക്ക് അതില്‍ എതിര്‍പ്പില്ല. പക്ഷെ, താങ്കള്‍ക്ക്‌ കുറച്ചുനേരം എന്നെ സഹിക്കാന്‍ സമയമുണ്ടെങ്കില്‍ ഞാന്‍ എന്നെ കുറിച്ചൊന്നു ചുരുക്കിപറയാം. അതൊരു പക്ഷെ ഈ വിഷയത്തെ കുറിച്ചുള്ള അങ്ങയുടെ അറിവിനെ ഒന്നുംകൂടി വര്‍ധിപിചെക്കാം. കൂട്ടത്തില്‍എനിക്കൊന്നു മനസ് തുറക്കാനുള്ള അവസരവുംകൂടി യാകും. സമ്മതമാണ് എന്ന അര്‍ത്ഥത്തില്‍ അദ്ദേഹം തല കുലുക്കിയപ്പോള്‍, ഞാന്‍ തുടങ്ങി,,,,,,,,,,,,,,,,,,,,


"അന്ന് എനിക്ക് പത്തൊമ്പതാമത്തെ വയസായിരുന്നു സര്‍, പഠിപ്പില്‍ സമര്‍ത്ഥനൊന്നുമല്ലായിരുന്നു വെങ്കിലും ഒരു സ്വകാര്യ കലാലയത്തില്‍ പഠിച്ചിരുന്ന കാലം. സ്വന്തമായി ഒരു പ്രേമം അതിന്‍റെ എല്ലാ മര്യാദകളും പാലിച്ചു കൈകാര്യം ചെയ്തിരുന്ന സമയം. ഈ ഗ്രാമത്തില്‍ തന്നെയുള്ള ഒരു ക്ലബ്ബില്‍ വൈസ് പ്രസിഡണ്ട്‌ സ്ഥാനം വഹിച്ച്കൊണ്ടിരിക്കുന്ന കാലം. അങ്ങിനെ പ്രായത്തിന്‍റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട്‌തന്നെ ജീവിതത്തെ ആസ്വതിച്ചുകൊണ്ടിരിക്കുമ്പോള്‍. ഒരുദിവസം ഞാന്‍ കോളേജ് കഴിഞ്ഞു വീട്ടില്‍ വന്നപ്പോള്‍ അറിയുന്നത് ആ വാര്‍ത്തയായിരുന്നു. ഞങ്ങളുടെ നാട്ടില്‍ ഉള്ള ഒരാള്‍ മസ്കേറ്റില്‍ നിന്നും ലീവില്‍ വന്നീട്ടുണ്ട്, അദ്ദേഹത്തിന്‍റെ കയ്യില്‍ എനിക്കുള്ള വിസയും ടിക്കറ്റും ഉണ്ട്. അത് മറ്റന്നാള്‍ തിരുവനന്തപുരത്ത് നിന്നും പുറപെടുന്ന വിമാന ടിക്കെറ്റു ആണ്. ഈ വാര്‍ത്ത കേട്ടത് മാത്രമേ എനിക്ക് ഓര്‍മയുള്ളൂ, ഒരു വൈദ്യുതി ആഘാതം ഏറ്റ പ്രതീതിയായിരുന്നു ശരീരത്തിന് മൊത്തം. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ തരിച്ചു നിന്ന് പോയ നിമിഷം. എന്തിനേറെ പറയുന്നു നേരില്‍ കാണുന്നവരോടെല്ലാം യാത്ര പറഞ്ഞു കൃത്യ ദിവസം തന്നെ ഞാന്‍ വീട്ടില്‍ നിന്നും പുറപ്പെട്ടു. സ്വപ്ന സക്ഷാല്‍കരത്തിന്റെ നാട്ടിലേക്കുള്ള പറന്നുയരല്‍.. ഇന്നത്തെ എന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഫലപുയിഷ്ടമായിട്ടുള്ള കേരള മണ്ണില്‍നിന്നും, വെള്ളവും മഴയുമില്ലാത്ത മരുഭൂമിലേക്കുള്ള ഒരു ചെടിയുടെ പറിച്ചു നടല്‍....



അങ്ങിനെ മസ്കറ്റ്‌ എയര്‍ പോര്‍ട്ടില്‍ ചെന്നിറങ്ങി, അവിടെ ചെന്നു രണ്ടാം ദിവസം തന്നെ ജോലിയില്‍ കയറി. കട്ടിലിന്മേല്‍ മറ്റൊരു കട്ടില്‍ കയറ്റി വെച്ച് ഒരാള്‍ കിടക്കുന്ന സ്ഥലത്ത് രണ്ടാള്‍ക്ക്‌ കെടുക്കാംഎന്നു, എന്നെക്കാള്‍ ഒരുപാട് മുമ്പ് അവിടെ എത്തിയ ഏതോ ഒരു ശാസ്ത്രകാരന്‍ കണ്ടെത്തിയിട്ടുണ്ടായിരുന്നു എന്ന സത്യം ഞാന്‍ ആദ്യമായി മനസ്സിലാക്കിയത് എനിക്ക് താമസിക്കാനായി വിധിക്കപ്പെട്ട മുറിയില്‍ എത്തിയപ്പോഴാണ്. അങ്ങിനെ നാലാള്‍ക്ക് താമസിക്കാന്‍ കഴിയുന്ന മുറിയില്‍ ഞങ്ങള്‍ എട്ടു പേര്‍ താമസിച്ചു. എട്ടു പേര്‍ക്ക് ഉപയോഗിക്കാന്‍ ഒരേഒരു ബാത്രൂം. രാവിലെ അഞ്ചുമണി മുതല്‍ ഓരോ പതിനഞ്ചു മിനിട്ട് ഇടവിട്ട്‌ ഓരോരുത്തരുടെയും അലാറം മുഴങ്ങാന്‍ തുടങ്ങും. അതുകൊണ്ട് തന്നെ അഞ്ചുമണിക്കേ ഞാന്‍ ഉണരും. എട്ടുമണി മുതലാണ്‌ എന്‍റെ ജോലി തുടങ്ങുന്നത്. റൂമില്‍ നിന്നും അരമണിക്കൂര്‍ മുമ്പേ ഇറങ്ങിയാലെ സമയത്തിന് ജോലി സ്ഥലത്ത് എത്തൂ. പിന്നെ ഉച്ചക്ക് ഒരു മണിക്കൂര്‍ വിശ്രമിക്കാന്‍ കിട്ടും. വൈകീട്ട് ഏഴു മണിക്ക് ജോലി കഴിഞ്ഞു, എഴരക്ക്‌ റൂമില്‍ എത്തും. നേരത്തെ വന്നവര്‍, വന്നവര്‍ ബാത്രൂം ഉപയോഗിക്കാന്‍ തുടങ്ങും. അങ്ങിനെ കുളിയും, യൂണിഫോം കഴുകലും, ഭക്ഷണം ഉണ്ടാക്കലുംഎല്ലാം കഴിയുമ്പോള്‍ ഒമ്പത് മണിയാകും, ഒമ്പതരയോടെ ഭക്ഷണം കഴിച്ചു അല്‍പനേരം TV കാണുകയോ, അല്ലെങ്കില്‍ എന്തെങ്കിലും ഒന്ന് മനസ്സ് തുറന്നു സംസാരിക്കാന്‍ ഇരിക്കുകയോ ചെയ്യും. പത്തു മണി ആയി എന്ന് ഓര്‍മപ്പിക്കാനെന്നോണം റൂമിലെ ലൈറ്റ് അണയും. ഇനി പറയാനുള്ളതെല്ലാം നാളേക്ക് മാറ്റിവെച്ചു ഞങ്ങള്‍ ഉറങ്ങാന്‍ കെടുക്കും.


വെള്ളിയാഴ്ച്ച ഒഴിവു ദിവസമാണ്‌. റൂം വൃത്തിയാക്കലും, അത്യാവശ്യമൊന്നു പുറത്തിറങ്ങുന്നതും അന്നാണ്‌.. പെരുന്നാളുകള്‍ക്കും, മറ്റു വിശേഷ ദിവസങ്ങള്‍ക്കുമെല്ലാം എടുക്കുന്ന പുതിയവസ്ത്രങ്ങള്‍ അന്നത്തെ ദിവസം മാത്രം ഉപയോഗിച്ച് എടുത്തുവെക്കും. ജോലിക്ക് യൂണിഫോം ധരിക്കുന്നതുകൊണ്ട് മറ്റുവസ്ത്രങ്ങള്‍ ധരിക്കാന്‍ കഴിയാറില്ല. മണിക്കൂറുകള്‍ക്കു ദിവസങ്ങളുടെയും, ദിവസങ്ങള്‍ക്കു ആഴ്ചകളുടെയും, ആഴ്ചകള്‍ക്ക് മാസങ്ങളുടെയും, മാസങ്ങള്‍ക്ക് വര്‍ഷങ്ങളുടെയും ദൈര്‍ഗ്ഗ്യം അനുഭവപ്പെട്ടു കൊണ്ടിരിന്നു. ആദ്യ കാലങ്ങളില്‍ കൂട്ടുകാരുടെ എഴുത്ത് വന്നിരുന്നത് കൊണ്ട് നാട്ടിലെ വിശേഷങ്ങള്‍ ഒരാഴ്ചക്ക് ശേഷമാണെങ്കിലും അറിയുമായിരുന്നു. പിന്നീട് വരുന്ന കത്തുകള്‍ക്ക് നേരത്തിനു മറുപടി എഴുതാന്‍ എനിക്ക് സാധിക്കാത്തത് കൊണ്ട്, നാട്ടില്‍ നിന്നും വരുന്ന കത്തുകളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുകയും പിന്നീട് ഇല്ലാതാവുകയും ചെയ്തു. പൈസയും സൌകര്യവും കൂടിയപ്പോള്‍, നാട്ടിലുള്ള എല്ലാവരെയും ഞാന്‍ മറന്നു എന്ന നിഗമനത്തില്‍ എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാര്പോലും എത്തിയിരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ വീട്ടിലേക്കു വിളിക്കുമ്പോള്‍ കിട്ടുന്ന വിവരമായിരുന്നു, പിന്നീട് നാടിനെ കുറിച്ചുള്ള ആകെ അറിവ്.


അങ്ങിനെ നീണ്ട രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നാട്ടിലേക്ക് ലീവിന് പോകാനുള്ള സമയമായി. കമ്പനി രണ്ടുമാസത്തെ ലീവും, ടിക്കറ്റും തന്നു. കിട്ടുന്ന ശമ്പളത്തില്‍നിന്നും ചിലവും, നാട്ടിലേക്ക് അയക്കലുമെല്ലാം കഴിഞ്ഞു, തുച്ഛം വരുന്ന പൈസയും ഒന്ന് രണ്ടു കൂട്ടുകാരില്‍ നിന്നും കടംമേടിച്ച കുറച്ചു പൈസയും കയ്യിലുണ്ടായിരുന്നു. അതുകൊണ്ട് അത്യാവശ്യം കുറച്ചു സാധനങ്ങള്‍ വാങ്ങി. ബാക്കി പൈസക്ക്‌ ഡ്രാഫ്റ്റ്‌ എടുത്തു. പിന്നെ നാട് കാണാനുള്ള ആര്‍ത്തിയായിരുന്നു. വിമാനത്തില്‍ കയറി മണിക്കൂറില്‍ ആയിരം മയില്‍ വേഗതയില്‍ അത് പറക്കാന്‍ തുടങ്ങിയപ്പോഴും വിമാനത്തിനു വേഗത വളരെ കുറവാണോ എന്നെനിക്കു തോന്നി. മൂന്നര മണിക്കൂര്‍ വിമാനത്തില്‍ കഴിച്ചു കൂട്ടിയത് ഒരു വിധേനയാണ്. എയര്‍ പോര്‍ട്ടില്‍ നിന്നും പുറത്തു വരുമ്പോള്‍ വീട്ടുകാരെല്ലാം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.


ജീവിതത്തില്‍ പ്രതീക്ഷിച്ചിരുന്നു അനുഭവിക്കുന്ന ആദ്യത്തെ സുഖം അതായിരുന്നു സര്‍ -  വീടുകാരെ കണ്ട ആ ആദ്യനിമിഷം. കാറില്‍ വീട്ടിലേക്കുള്ള യാത്രയില്‍ എന്‍റെ നാടിന്‍റെ ഭംഗി ഞാന്‍ ശരിക്കും അനുഭവിച്ചു. പത്തൊമ്പത് വര്‍ഷം ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നീട്ടും എന്‍റെ നാടിനു ഇത്ര ഭംഗി ഉണ്ടായിരുന്നു എന്ന് മനസിലായത് അപ്പോഴാണ്‌. രണ്ടു വര്‍ഷത്തിനുള്ളില്‍ കുറെ മാറ്റങ്ങള്‍ നാടിനു വന്നീട്ടുണ്ട്. കാര്‍ വീടിനു അടുത്ത് എത്തി നിറുത്തി. പിന്നെ നാട്ടുകാരെ കാണാനുള്ള തിടുക്കമായിരുന്നു. കാണുന്നവരെല്ലാം പരാതികെട്ടുമായിട്ടാണ് എന്നെ വരവേറ്റത്. പൈസയും സൌകര്യവും കൂടിയപ്പോള്‍ എല്ലാവരെയും മറന്നുവെന്നും, അതുകൊണ്ട് തന്നെ ആര്‍ക്കും കത്തയച്ചില്ല എന്നുമുള്ള പരാതികള്‍.. സത്യമെന്താണെന്ന് എല്ലാവരെയും ബോധിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചതുമില്ല. അറുപതു ദിവസംകൊണ്ട് ചെയ്തു തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങള്‍.


ഉമ്മ പറഞ്ഞു കുടുംബക്കാരുടെ വീടുകളില്‍ എല്ലാം പോകണം മോനെ എന്ന്. അതിനു ബസ്സിന്‍റെ വേകത പോരായെന്നു തോന്നിയപ്പോള്‍, പലപ്പോഴും കാറിനെ ആശ്രയിച്ചു ഞാന്‍. പുതിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ യൂണിഫോം തടസമായിരുന്നതുകൊണ്ട് ധരിക്കാതെ മാറ്റിവെച്ചിരുന്ന വസ്ത്രങ്ങള്‍ ഓരോന്നായി ഉപയോകിക്കാന്‍ തുടങ്ങി. കൂട്ടത്തില്‍ ഒരു അത്തറും ഉണ്ടായിരുന്നു, അതൊരു കൂട്ടുകാരന്‍ ഗിഫ്റ്റ് തന്നതായിരുന്നു. അങ്ങിനെ നാട്ടുകാരെയും, കൂട്ടുകാരെയും, കുടുംബക്കാരെയുമെല്ലാം കണ്ടു തീരും മുമ്പേ രണ്ടുമാസം തികഞ്ഞിരുന്നു. തിരിച്ചു പോകുന്നതിന്‍റെ തലേ ദിവസം ഇതേ ചായക്കടയില്‍ യാത്ര പറയാന്‍ വേണ്ടി ഞാന്‍ വരുമ്പോള്‍ എന്നെ വളരെ അടുത്തറിയുന്ന ഒരാള്‍ പറയുന്നത് ഞാന്‍ കേട്ടു - ഒരു പുതിയ ഗള്‍ഫുകാരന്‍ വന്നീട്ടുണ്ട് അവന്‍റെ പത്രാസും നടപ്പും കണ്ടാല്‍ ഇനി വേറെ ഒന്നും കാണണ്ട. അന്നാണ് അങ്ങ് ഈ പറഞ്ഞ അഹങ്കാരി കൂട്ടത്തില്‍ ഞാനും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ആദ്യമായി മനസ്സിലാക്കിയത്.


എല്ലാവരോടും യാത്ര പറഞ്ഞു തിരിച്ചു പോരുമ്പോള്‍ അമ്പതിനായിരം രൂപയുടെ പണ്ടം അടുത്തുള്ള വീട്ടില്‍ നിന്നും കടംമേടിച്ചു പണയം വെച്ച കടക്കാരനായിട്ടാണ് സര്‍ ഞാന്‍ തിരിച്ചു പോന്നത്. ഈ പത്തു വര്‍ഷത്തിനുള്ളിലെ അഞ്ചാമത്തെ വരവാണ് സര്‍ ഇത്. അങ്ങ് പറഞ്ഞത് പോലെ മണിമാളികയല്ലെങ്കിലും ഞാനും ഉണ്ടാക്കി സര്‍, ഒരു ചെറിയ വീട്. എട്ടു ലക്ഷം രൂപയും കൂടി ബാങ്കില്‍ അടച്ചു കഴിഞ്ഞാല്‍ ആ വീട് എന്‍റെ സ്വന്തമാണ്. ഒഴിവുള്ളപ്പോള്‍ താങ്കള്‍ വന്നു എന്‍റെ വീടൊന്നു കാണണം . അടുത്ത തവണ അങ്ങ് ഈ വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അത് അതില്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയും. ഒരു അഹങ്കാരിയായിട്ടുള്ള പ്രവാസിയുടെ വീട് ഞാന്‍ സന്ദര്‍ശിച്ചിരുന്നുവെന്നു.



എന്തായാലും RK യുമായി യാത്ര പറഞ്ഞു പിരിയുമ്പോള്‍ MA History ആയിട്ടുള്ള
ആ വാദ്ദ്യാണ് എന്നോട് പറയാന്‍ ഒരു വാചകമേ ഉണ്ടായിരുന്നുള്ളൂ.




"Abumiswab sorry, Im very sorry" 

എന്തിനു എന്ന് ഞാന്‍ ചോദിച്ചതുമില്ല ഈ 'sorry' പറച്ചില്‍..