Friday 14 October 2011

ഞാന്‍ നിസ്സഹായന്‍............

                                      "എന്നിലുള്ള പിതാവിനെ ആരും തിരിച്ചറിഞ്ഞല്ലയോ? മജ്ജയും മാംസവുമുള്ള ഒരു പച്ച മനുഷ്യനാണ് ഞാനും എന്ന സത്യം എന്തെ ആരും മനസ്സിലാക്കാതെ പോയി? അതോ എല്ലാവരും മനസ്സിലാക്കിയിട്ടും മനസ്സിലാവാത്ത ഭാവം നടിച്ചതാണോ എന്റെ മുന്നില്‍? തുടിക്കുന്ന ഒരു ഹൃദയവും പിടക്കുന്ന ഒരു മനസ്സുമായിട്ടല്ലേ ഞാനീ യാത്ര പുറപ്പെട്ടത്‌? എന്തെ എന്റെ മനസ്സ് കാണാന്‍ ആരും തയ്യാറായില്ല? ഏറ്റവും അടുത്തവര്‍ പോലും ഈ യാത്രയാണ് നിനക്ക് അഭികാമ്യം  എന്ന് ഉപദേശിക്കുമ്പോള്‍ വിങ്ങി പൊട്ടുകയായിരുന്നില്ലേ എന്റെ മനസ്സ്? 


സാധാരണക്കാരില്‍നിന്നും തീര്‍ത്തും വ്യത്യസ്തരാണോ ഈ പ്രവാസികള്‍? ദുഃഖം താങ്ങാനും സഹിക്കാനും പ്രത്യേകം പരിശീലനം ലഭിച്ചിട്ടുള്ള ഒരു വിഭാഗത്തിന്റെ പേരാണോ 'പ്രവാസി' ? ഇന്ന് തിരിച്ചു പോയില്ലെങ്കില്‍ വിസയുടെ കാലാവധി തീരും എന്ന് ഉപദേശിക്കുന്നവര്‍, ഞാനും എന്റെ മകനും തമ്മിലുള്ള സ്നേഹത്തെയും ബന്ധത്തെയും കുറിച്ച് ഓര്‍ക്കാതെ പോയതാണോ"?


മക്കള്‍ എന്നും എന്റെ ദൗര്‍ബല്യമായിരുന്നു . ഓരോ പോക്കിലും ഞാന്‍ തയ്യാറെടുപ്പ് നടത്താറുള്ളത് എന്റെ മക്കളെ എങ്ങിനെയെല്ലാം സന്തോഷിപ്പിക്കാം എന്നതിലായിരുന്നു. നാട്ടില്‍ എന്റെ മക്കളുമൊത്തുള്ള ഓരോ നിമിഷവും എന്റെ ജീവിതത്തിലെ അസുലഭ നിമിഷങ്ങളായിരുന്നു. പുറത്തു എവിടെ ഞാന്‍ പോകുന്നുണ്ടെങ്കിലും എന്റെ മക്കളും കൂടെ ഉണ്ടായിരുന്നു. അവരുടെ ആഗ്രഹമായിരുന്നു ഒരു പള്‍സര്‍ (ബൈക്ക് ) വാങ്ങുക എന്നത്. അവരുടെ ആഗ്രഹങ്ങളും   നിര്‍ദ്ദേശങ്ങളും അനുസരിച്ച്  മാത്രമായിരുന്നു ഞാനത് ഓടിച്ചിരുന്നത്. രണ്ടു മാസത്തിനു സ്കൂള്‍ ബസ്സ്‌  പോലും അവര്‍ ഒഴിവാക്കി, എന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യാന്‍ വേണ്ടി. ഈ രണ്ടു മാസം കൊണ്ട് ഏതെല്ലാം സ്ഥലങ്ങളില്‍ ഞാനവരുമായി ബൈക്കില്‍ യാത്ര ചെയ്തു. ശരിക്കും അവര്‍ ആഘോഷിക്കുക്കയായിരുന്നു എന്റെ ഈ പ്രാവശ്യത്തെ വരവ്, ഞാനും. നാളെ ഖത്തറില്‍ ഞാന്‍ ഇറങ്ങിയില്ലെങ്കില്‍ എന്റെ വിസയുടെ കാലാവധി തീരും. അതുകൊണ്ട് മുന്‍കൂട്ടി തീരുമാനിച്ച ആ ദിവസം (ഇന്ന്) ഒട്ടും താല്‍പര്യമില്ലാതെ യാണെങ്കിലും എനിക്ക് തിരിച്ചു പോയെ മതിയാവൂ.  

പന്ത്രണ്ടു വയസ്സുകാരനായ എന്റെ മകന്‍ ബിലു (ബിലാല്‍) സ്കൂളില്‍ പോലും പോകാതെ ബൈക്ക് അകത്തു കയറ്റി വെക്കാന്‍ വേണ്ടി തുടച്ചു വൃത്തിയാക്കി. അവന്‍ എവിടെനിന്നോ മേടിച്ചു കൊണ്ട് വന്ന ഗ്രീസ് വണ്ടിയില്‍ പുരട്ടുമ്പോഴാണ് ഞാന്‍ എത്തിയത്.  പെട്ടെന്ന് വണ്ടി സ്റ്റാര്‍ട്ട് ചെയ്ത ഞാന്‍ കേട്ടത് ബിലുവിന്റെ നിലവിളി യായിരുന്നു. എന്ത് സംഭവിച്ചു എന്നറിയാതെ ഒരു നിമിഷം ഞാന്‍ സ്തംഭിച്ചു നിന്നപ്പോള്‍ രക്തം ചീറ്റുന്ന കയ്യുമായി തളര്‍ന്നു വീഴുന്ന എന്റെ മകനെയാണ് കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോള്‍, വേര്‍പ്പെട്ടു കിടക്കുന്ന എന്റെ മോന്റെ രണ്ടു വിരലുകള്‍ തറയില്‍ കണ്ടു. എനിക്ക് ചുറ്റും ഒരു ഇരുട്ട് പടരുന്നതായി തോന്നി. കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടപ്പെടുന്നതുപോലെ. പരിപൂര്‍ണ്ണമായും നഷ്ടപ്പെട്ട്കൊണ്ടിരിക്കുന്ന എന്റെ ശരീരത്തിന്റെ ശക്തി തിരിച്ചെടുക്കാന്‍ ഞാന്‍ പ്രയാസപ്പെട്ടു. തറയില്‍നിന്നും താങ്ങിയെടുത്ത എന്റെ മോനെ എന്ത് ചെയ്യണമെന്നറിയാതെ  നിലവിളിച്ചു. ആരൊക്കയോ ഓടി വന്നു എന്നെയും മകനെയും കാറില്‍ കയറ്റി.



ഒരു നിമിഷത്തെ അശ്രദ്ദകൊണ്ട് എന്റെ മകന്റെ ശരീരത്തിലെ രണ്ടു വിരലുകള്‍ വേര്‍പ്പെട്ടു പോയല്ലോ എന്നോര്‍ത്തപ്പോള്‍ ഞാനൊരു ഭ്രാന്തനായി മാറുന്നതായി  എനിക്ക് തോന്നി. എന്റെ തലകൊണ്ട് ഞാന്‍ അതിശക്തം കാറിന്റെ ഡോറില്‍ ഇടിച്ചു. പോകുന്ന സമയമറിയാന്‍ ആരോ എന്നെ ഫോണില്‍ വിളിച്ചപ്പോള്‍, മൊബൈല്‍ വെളിയിലേക്ക് വലിച്ചെറിഞ്ഞു ഞാന്‍.  



ഒരു വിരലെ തുന്നി ചേര്‍ക്കാന്‍ സാധിക്കുള്ളോ എന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞപ്പോള്‍ വീണ്ടും തളര്‍ന്നു പോയി. മൂന്നു മണിക്കൂര്‍ വേണ്ടി വരും ഓപറേഷന്‍ ചെയ്തു തീരാന്‍ എന്നും ഡോക്ടര്‍ പറഞ്ഞു. ഓപറേഷന്‍ തിയ്യറ്ററിലേക്ക് കെട്ടി പൊതിഞ്ഞ കയ്യുമായി കൊണ്ട് പോകുന്ന എന്റെ മോനെ ഞാന്‍ നിസ്സഹായതോടെ നോക്കി നിന്നു. 



എന്നാല്‍ എന്റെ മോന്റെ ഓപറേഷന്‍ കഴിഞ്ഞു പുറത്തുകൊണ്ടു വരുന്നത് വരെ അവിടെ തുടരാന്‍ പോലും എന്നിലുള്ള പ്രവാസിക്ക് അനുവാദമില്ലായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ പുറപ്പെടണം എന്ന്, എനിക്ക് ഏറ്റവും അടുത്തവര്‍ വന്നു കാതില്‍ പറഞ്ഞപ്പോള്‍, പൊട്ടികരയാനെ എനിക്ക് തോന്നിയത്. പരിസരം മറന്നു ഞാന്‍ നിലവിളിച്ചു. വെറും ഒരു പണം സമ്പാദിക്കാനുള്ള  പ്രവാസി മാത്രമല്ല ഒരു പിതാവും കൂടിയാണ് ഞാന്‍ എന്ന സത്യം  പലര്‍ക്കും മനസ്സിലാക്കാന്‍ കഴിയാതെ പോയോ  എന്ന് ഞാന്‍ സംശയിച്ചു.................................................................

ഇത്രയ്ക്കു പറഞ്ഞു,
ഇവിടെ ഞാന്‍ എന്ത് നിലപാട് സ്വീകരിക്കണമായിരുന്നു എന്ന് ഖത്തറിലേക്കുള്ള വിമാനം കാത്തിരിക്കുന്നതിനിടയില്‍ ഷാജുക്ക എയര്‍പോര്‍ട്ടില്‍ വെച്ച് എന്നോട് ചോദിച്ചപ്പോള്‍, ഉത്തരം പറയാന്‍ ഞാന്‍ പ്രയാസപ്പെടുകയായിരുന്നു. അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ഒരു വാക്കും എന്റെ അറിവില്‍ ഉണ്ടായിരുന്നില്ല. എന്തൊക്കയോ വാക്കുകള്‍ പറഞ്ഞു ആശ്വസിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും, തൊണ്ടയില്‍ കുടുങ്ങിയ ആ വക്കകള്‍ക്ക് ശബ്ദം നല്‍കി പുറത്തുകൊണ്ടു വരാന്‍ എനിക്ക് കഴിഞ്ഞില്ല.


അവസാനം ഞാന്‍ എന്റെ മനസ്സില്‍ പറഞ്ഞു 'കരയാനല്ല, കരയുന്നവരുടെ കണ്ണീരൊപ്പാനെ  ഈ പ്രവാസിക്ക് അര്‍ഹതയുള്ളോ'. 
ബിലാല്‍ (ബിലു)