Tuesday 1 October 2013

നാദിയ കരയാറില്ല ..

എന്റെ ഷഹ്സാദിന്, നീ ഉറങ്ങി കൊള്ളുക. അനന്ത വിശാലമായ ആ ലോകത്ത്, ചെയ്ത നന്മകളുടെ പ്രതിഫലവും നേടിനിന്റെ സ്വപ്നങ്ങളുടെ സാക്ഷാത്കാര മായിരുന്ന ആ കൊച്ചു ഭവനം ഇന്ന് ഞാന്‍ സന്ദര്‍ശിച്ചപ്പോള്‍, എന്നെ ഏറ്റവും കൂടുതല്‍ ദുഖിപ്പിച്ചത്, എന്റെ അസൂയ നേരിട്ടറിയിക്കാന്‍ ഇന്ന് നീ ജീവിച്ചിരിപ്പില്ലല്ലോ  എന്നതായിരുന്നു.നീ പറയാറില്ലേ? ''വിദ്യാഭ്യാസമുള്ള ഒരു കഴുതയാണ്‌ എന്റെ നാദിയായെന്നു ''. എന്നാല്‍ ആ അഭിപ്രായത്തോട്  പൂര്‍ണ്ണമായും വിയോജിക്കാനാണ് ഇന്നെനിക്കിഷ്ടം. നീ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത നിന്റെ ആ വീടിന്റെ മതില്‍ കെട്ടു മുതല്‍ ഉള്‍ഭാഗം വരെ ഓരോ ഇഞ്ച് സ്ഥലത്തിനും, നീ എന്നോട് പറയാറുള്ള പ്രതീക്ഷ കള്‍ക്കും സങ്കല്പങ്ങള്‍ക്കും ജീവന്‍ വെക്കുന്നതായി എനിക്ക്  തോന്നി.  'ആഷിയാന' - ഇതായിരുന്നല്ലോ വീടിനു നല്‍കാന്‍ നീ കരുതിയിരുന്ന നാമം. ഇത് തന്നെയാണ് ഗൈറ്റിനു മുകളില്‍ ഞാന്‍ കണ്ട പേരും. നീ വിട പറയുമ്പോള്‍ അഞ്ചും മൂന്നും വയസ്സുണ്ടായിരുന്ന നിന്റെ മക്കള്‍ക്കും നീ സുപരിചിതനാണിന്ന്.നാദിയയുമായി  സംസാരിച്ചപ്പോള്‍ നിന്നിലൂടെ ഞാന്‍ മനസ്സിലാക്കിയ സ്ത്രീയേക്കാള്‍  എത്രയോ വലിയവളാണ് ഇന്നവളെന്നു എനിക്ക് ബോധ്യമായി. നിന്റെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് ഇന്നവളുടെ ജീവിത ലക്‌ഷ്യം.
നാദിയ , നിന്നെ കുറിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍, അവള്‍ മറ്റേതോ ലോകത്താണോ എന്ന് ഞാന്‍ ആദ്യം സംശയിച്ചു. ''തന്നെ പിടികൂടിയ അര്‍ബുധ രോഗം ആന്തരികാവയവങ്ങളെ കാര്‍ന്നു തിന്നു കൊണ്ടിരിക്കയാണെന്നും, ശരീരം മരണത്തിനു കീഴടങ്ങി കൊണ്ടിരിക്കയാണെന്നും  സ്വയം മനസ്സിലാക്കിയിട്ടും, ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഒഴികെ മറ്റാരെയും അറിയിക്കാതെ, തന്റെ വിയോഗത്തിന് ശേഷമുള്ള  ഭാര്യയുടെയും മക്കളുടെയും ഭാവിയെ കുറിച്ച് പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു എന്റെ ഷഹ്സാദ്. ഒരു ദിവസം പോലും മുടങ്ങാതെ ഡയറിയില്‍ കുത്തിക്കുറിക്കുമ്പോള്‍ അത് എന്നോട് പറയാന്‍ ബാക്കി വെച്ച ആഗ്രഹങ്ങളും, പ്രതീക്ഷകളും ഉപദേശങ്ങളുമായിരുന്നു . തന്റെ അസുഖത്തെ കുറിച്ച് മനസ്സിലാക്കിയതിനു ശേഷം ജീവിച്ച ആ മൂന്നു വര്‍ഷത്തെ  ഡയറി താളുകള്‍ മാത്രം മതി എനിക്ക് ഈ ആയുസ്സ് മുഴുവന്‍ എന്റെ ഷഹ്സാദിന്റെ ആഗ്രഹത്തിനനുസരിച്ചു ജീവിച്ചു തീര്‍ക്കാന്‍. ഒരുപക്ഷെ, പ്രവാസിയായ ഭര്‍ത്താക്കന്മാര്‍ മരിക്കുന്നതോടെ കുടുംബം വഴിയാധാരമാകുന്ന  പല കഥകളും കേട്ടതും അറിഞ്ഞതുകൊണ്ടു മായിരിക്കാം ഷഹ്സാദ്, തന്റെ വിയോഗത്തിന് ശേഷമുള്ള കുടുംബത്തിന്റെ ഭാവിയെ കുറിച്ച് വ്യക്തമായ ഒരു രൂപ രേഖ തയ്യാറാക്കിയത്.ഒരു പുരുഷന്റെ തണലില്ലാതെ ഒരു സ്ത്രീ എങ്ങിനെ ഈ സമൂഹത്തില്‍ ജീവിക്കുമെന്നാണ്  എന്നെ അടുത്തറിയുന്ന പലരുടെയും ആശങ്ക.  ഒരു പുനര്‍ വിവാഹത്തെ കുറിച്ച് ചിന്തിച്ചു കൂടെ എന്ന് പലരും ചോദിക്കുന്നു.  മോഹന വാക്താനങ്ങളുമായി അടുത്ത് കൂടുന്ന പലരും കരുതുന്നത് വെറും കാമവെറി പൂണ്ടു നില്‍ക്കുന്ന ഒരു വിധവയാണ് ഞാനെന്നാ.എന്നാല്‍ ആറു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍  ഒരു ഭര്‍ത്താവിന്റെ എല്ലാ ദൗത്യങ്ങളും നിര്‍വഹിച്ചു കഴിഞ്ഞിരുന്നു എന്റെ ഷഹ്സാദ്. മനസ്സില്‍ മാത്രം ഞാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍, തുറന്നു പറയാതെ തന്നെ സാധിപ്പിച്ചു തരുന്നത് കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നാറുണ്ടായിരുന്നു. പറയാന്‍ ബാക്കി വെച്ചതെല്ലാം ഡയറിത്താളുകളില്‍ കുറിച്ച് വെച്ചിരിക്കുന്നു. ഇനിയെന്തിനു എനിക്കൊരു ഭര്‍ത്താവ് ഈ ഭൂമിയില്‍ ? ഷഹ്സാദിന്റെ വലിയൊരാഗ്രഹമായിരുന്നു എന്നെ സ്കൂള്‍ ടീച്ചര്‍ ആയി കാണുക എന്നത്. ഒരുപാട് പ്രതിസന്ധികളെ മറികടന്നാണ് എന്നെ കൊണ്ട് B Ed   എടുപ്പിച്ചതും. എന്നാല്‍ ഷഹസാദിന്റെ ആ ഉറച്ച തീരുമാനം, ഇന്നെനിക്കു  ആരെയും ആശ്രയിക്കാതെ ജീവിക്കാനും മക്കളെ പോറ്റാനുമുള്ള  ഒരു ജീവിത മാര്‍ഗ്ഗമാണ്. എനിക്ക് ഏറ്റവും അടുത്തവര്‍ പലപ്പോഴും എന്നോട് ചോദിക്കാറുണ്ട് 'ഒരിറ്റു കണ്ണുനീര്‍ പോലും വരുത്താതെ എങ്ങിനെ പിടിച്ചു നില്ക്കാന്‍ കഴിയുന്നു നിനക്കെന്നു'. അകാലത്തില്‍ താന്‍ മരണ മടഞ്ഞാല്‍, ഒരിക്കലും തന്നെ ഓര്‍ത്തു കരയരുത് എന്ന് മരിക്കുന്നതിന്റെ തൊട്ടു മുമ്പത്തെ ദിവസം എന്നോട് ഫോണിലൂടെ ഷഹ്സാദ് പറഞ്ഞപ്പോള്‍, അത് മരണം മുന്നില്‍ കണ്ടു ജീവിക്കുന്ന ഒരു രോഗിയുടെ അവസാന വാക്കായിരിക്കുമെന്നു ഞാന്‍ കരുതിയില്ല. എന്റെ കണ്ണുകള്‍ പോലും ആ വാഗ്ദത്ത നിര്‍വഹണത്തിലാണിന്നു''

ഷഹ്സാദ് ശാന്തമായി ഉറങ്ങുക നീ , ഇന്നെലകളെ കുറിച്ചുള്ള പരാതിയോ നാളെയെ കുറിച്ചുള്ള വേവലാതിയോ ഇല്ലാത്ത നിന്റെ ഭാര്യയില്‍ അഭിമാനം കൊണ്ടു തന്നെ.         ഒരിക്കലും മരണമില്ലാത്ത ഷഹ്സാദിന്റെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍
...പ്രിയ സുഹൃത്ത്‌...