Sunday 11 April 2010

വല്ലാത്തൊരു പ്രവാസം തന്നെ

                      ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ഹമീദു ഭായിയെ കണ്ടത്. രണ്ടാമത്തെ മകളുടെ വിവാഹത്തിന് വേണ്ടി നാട്ടില്‍ വന്നതായിരുന്നു അദ്ദേഹം. ഒരുപാട് സമയം ഞങ്ങള്‍ സംസാരിച്ചിരുന്നു അദ്ദേഹത്തിന്റെ വീട്ടില്‍.

''28 വര്‍ഷമായി മോനെ ഞാന്‍ ഗള്‍ഫില്‍ പോക്ക് തുടങ്ങിയിട്ട്. ഇപ്പോള്‍ വന്നീട്ടുള്ളത് ഇളയ മകള്‍ ഷാനിയുടെ വിവാഹം ചെയ്തുകൊടുക്കാനാണ്‌, കൂടെ മകനുള്ള വിസയും കൊണ്ടുവന്നീട്ടുണ്ട്. ഈ കല്യാണം കഴിഞ്ഞാല്‍ ഒരുപോക്കുംകൂടെ ഞാന്‍ പോവുകയുള്ളു. മകന് ഒരു ജോലി ആക്കികൊടുതീട്ടു തിരിച്ചു പോരണം. മക്കള്‍ക്ക്‌ ജീവിക്കാനുള്ള വീടും അത്യാവശ്യം ചുറ്റുപാടും ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്, ഇനി അവരുടെ ഭാവിക്ക് വേണ്ടി എന്തെങ്കിലും വേണമെങ്കില്‍ അവര്‍ അദ്ദ്വാനിച്ചു ഉണ്ടാകട്ടെ.
ഇനി കുറച്ചു കാലം എനിക്ക് വേണ്ടി നാട്ടില്‍ ജീവിക്കണം.
ആയുസിന്റെ മര്‍മ പ്രധാനമായ ഭാഗം അന്ന്യ നാട്ടില്‍ തീര്‍ത്തു, ആരോഗ്യതിന്റെയും.
കുറച്ചു കാലമെങ്കിലും സമാധാനമായി നാട്ടില്‍ നില്‍ക്കുക എന്നത് എന്റൊരാഗ്രഹമാണ്.
ജീവിതത്തില്‍ ഇനി ശേഷിക്കുന്നതും ഈ ഒരു ആഗ്രഹമാണ്''.
അങ്ങിനെ ഒരുപാട് സംസാരിച്ചതിന് ശേഷമാണ് ഞങ്ങള്‍ പിരിഞ്ഞത്. ഒരു പ്രവാസിയുടെ മനസ്സ് അദ്ദേഹത്തന്റെ സംസാരത്തിലൂടെ ഞാന്‍ തൊട്ടറിഞ്ഞു.
പിറ്റത്തെ ആഴ്ച എന്‍റെ ലീവ് തീര്‍ന്നു ഞാന്‍ തിരിച്ചുപോന്നു. കൂടുതല്‍ വൈകാതെ തന്നെ ഹമീദു ഭായിയുടെ മകളുടെ വിവാഹം കഴിഞ്ഞുവെന്നു ഞാന്‍ അറിഞ്ഞു. പിന്നീടു നാട്ടിലേക്ക് വിളിച്ചപ്പോള്‍ അറിഞ്ഞു ഹമീദു ഭായിയെ നെഞ്ചു വേദനയെ തുടര്‍ന്ന് തൃശൂര്‍ മിഷന്‍ ഹോസ്പിറ്റലില്‍ അട്മിറ്റ് ചെയ്തിരിക്കുകയാണെന്ന്.
വേദനക്ക് കാരണം 'ലിവറില്‍' ഉള്ള ഒരു മുഴയാണെന്നും അത് പരിശോധിക്കണമെന്നും ഡോക്ടര്‍ പറഞ്ഞുവത്രേ. അത് കുത്തിയെടുത്തു തിരുവനന്തപുരം ശ്രീ ചിത്ര ഹോസ്പിറ്റലില്‍ പരിശോധനക്ക് അയച്ചപ്പോള്‍ അവിടെനിന്നും വന്ന റിസള്‍ട്ട് വേദനിപ്പിക്കുന്നതായിരുന്നു.
ലിവറിലെ മുഴ 'കാന്‍സര്‍' ആണെന്നും, ചികല്സിക്കേണ്ട സമയം കഴിഞ്ഞുവെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി.
എന്തിനേറെ പറയുന്നു രണ്ടു മാസത്തിനുള്ളില്‍ ഹമീദു ഭായ് എന്നെന്നേക്കുമായി നമ്മോടു വിടപറഞ്ഞു.
'കുറച്ചു കാലമെങ്കിലും നാട്ടില്‍ ജീവിക്കനമെന്നുള്ള അദ്ദേഹത്തിന്റെ മോഹം ഇവിടെ ഉപേക്ഷിച്ചു പോയി'.
കുടുംബക്കാരെയും, വേണ്ടപെട്ടവരെയുമെല്ലാം സന്തോഷമായി ജീവിപ്പിക്കുന്നതിനിടയില്‍, എത്രയോ പ്രവാസികളാണ് ഹമീദു ഭായിയെപോലെ മരണത്തിനു കീഴങ്ങിയിട്ടുള്ളത്. മെഴുകുതിരി പോലയാണ് പ്രവാസിയെന്നു ഹാസ്യ ഭാവേന പറയാറുണ്ട്‌.
ചുറ്റുപാടും പ്രകാശം ചൊരിയാന്‍ വേണ്ടി സ്വന്തം കത്തിത്തീരുന്ന മെഴുകുതിരി.
ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അന്ന്യ നാട്ടില്‍ കഴിച്ചുകൂട്ടി, നാളയെ മാത്രം മനസ്സില്‍ കരുതി ജീവിക്കുന്ന ഒരു സമൂഹം.
നാടിനെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും എന്നാല്‍ നാട്ടുകാരാല്‍ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗം.
ദാമ്പത്യ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വഞ്ചിക്കപ്പെടുന്ന ഒരു വിഭാഗം.
സംവരണാടിസ്ഥാനത്തിലെന്നോണം ഷുഗര്‍, പ്രഷര്‍, അറ്റാക്ക്, കഷണ്ടി, കുടവയര്‍, എന്നീ ശാരീരിക പ്രശ്നങ്ങള്‍ കൂടുതല്‍ അനുഭവിക്കാന്‍ വിധിക്കപെട്ടവര്‍.
'പശു ഒരു ഗ്ലാസ് പാല് പോലും സ്വന്തം കുടിക്കാന്‍വേണ്ടി ഉല്പാദിപ്പിക്കുന്നില്ല, അതിന്റെ കുഞ്ഞിനു പോലും നമ്മള്‍ ആ പാല് കൊടുക്കാറുമില്ല. എന്നീട്ടും കറവ വറ്റി എന്ന് ഉറപ്പായാല്‍ നമ്മള്‍ ആ പശുവിനെ കശാപ്പുകാരന് വില്‍ക്കും'.
ഇത് തന്നെയാണ് ഭൂരിഭാഗം പ്രവാസികളുടെയും അവസ്ഥ. അവര്‍ക്ക് വരുമാനമുള്ളപ്പോള്‍ ഒരു പാട് പേര്‍ അവരെ ആശ്രയിച്ചും, സ്നേഹിച്ചും, അടുപ്പം കാണിച്ചും ജീവിക്കും. അവരുടെ വരുമാനം നിന്ന് കഴിഞ്ഞാല്‍ ആര്‍ക്കും അവരെ വേണ്ട.
വരുമാനത്തിന്റെ മുഴുവന്‍ ഭാഗവും തന്റെ ഭാര്യ മക്കള്‍ക്കുവേണ്ടിയും,
കുടുംബത്തിനും നാടിനും വേണ്ടി ചിലവഴിച്ചു, അവസാനം ഈ പ്രവാസ ജീവിതം എല്ലാം അവസാനിപ്പിച്ച്‌,
ശേഷിക്കുന്ന ആയുസ്സ്
താന്‍ പിറന്നു വീണ നാട്ടില്‍ തന്റെ നാടിനെയും, നാട്ടുകാരെയും കണ്ടു ജീവിക്കാനുള്ള അമിതമോഹത്തില്‍ നാട്ടില്‍ എത്തുകയും, കൂടുതല്‍ സംബതൊന്നും ഇനി അദ്ദേഹത്തിന്റെ പക്കല്‍ അവശേഷിക്കുന്നില്ല എന്ന് മനസ്സിലാക്കുമ്പോള്‍...................
ആരെ സംരെക്ഷിക്കാന്‍ വേണ്ടി തന്റെ ആയുസിന്റെ മുഴുവനും ചിലവഴിച്ചുവോ അവരാല്‍ തന്നെ അവഗണിക്കപ്പെടുകയും, ചിലപ്പോള്‍ വീട്ടില്‍ ഒറ്റപ്പെട്ടു ഏകാന്തത അനുഭവിക്കുകയും ചെയ്യേണ്ടി വരുന്നവര്‍.
ചിലപ്പോള്‍ സ്വന്തം ചെലവ് കഴിയാന്‍വേണ്ടി വീണ്ടും നാട്ടില്‍ കൂലി വേലയ്ക്കു പോകേണ്ടി വരുന്നവര്‍.
ഇങ്ങനെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ജീവിതം മുഴുവന്‍ നഷ്ട കഥകള്‍ പേറുന്ന ജന്മങ്ങള്‍.
ഒറ്റപെട്ടു പോകുന്ന വാര്‍ധക്ക്യം,,,,,,,,,,,,,,,,,,,,,,
ജീവിതം എങ്ങിനെയെങ്കിലും അവസാനിച്ചാല്‍ മതിയായിരുന്നു എന്ന് ആഗ്രഹിക്കുന്ന വ്യക്തിതങ്ങള്‍,,,,,,,
പ്രവാസമാണ് ഭാവിയിലേക്കുള്ള പരിഹാര മാര്‍ഗ്ഗം എന്ന് കരുതുന്ന എന്‍റെ കൌമാരങ്ങള്‍ക്ക്‌ മുന്‍പില്‍ നിറഞ്ഞ മനസ്സോടെ ഞാന്‍ സമര്‍പ്പിക്കുന്നു ഈ കുറിമാനം.
'ഇത് എന്‍റെ തെറ്റല്ല, സാഹചര്യം എന്റെമേല്‍ അടിച്ചേല്പിച്ച സ്ഥാനമാണ് ഈ പ്രവാസ ജീവിതം'.
എന്ന ഓര്‍മ്മപ്പെടുത്തലോടെ !!!!!!!!!!!!!!!!!!!