Friday 5 February 2010

വിശ്വസിച്ചാലും ഇല്ലെങ്കിലും ! ! !

ജോലി കഴിഞ്ഞു റൂമില്‍ വന്നാല്‍ കുറച്ചു നേരം നൗഷാദിന്റെ ഗ്രോസ്സറിയില്‍ ചെന്നിരിക്കല്‍ എന്റെ പതിവായിരുന്നു. പത്രം വായിക്കാനുള്ള സൌകര്യവും, ഏതു വിഷയത്തെ കുറിച്ചും സംസാരിക്കാനുള്ള നൗഷാദിന്റെ കഴിവുമാണ്, എന്റെ ആ ദിന ചര്യക്ക്‌ മുടക്കം വരുത്താതിരുന്നത്. എന്റെ ആ ഇരുത്തം പലപ്പോഴും മണിക്കൂറുകളോളം നീണ്ടു പോകാറുണ്ട്. അവിടെ ഞങ്ങള്‍ ചര്‍ച്ച ചെയ്യാത്തതും സംവദിക്കാത്തതു മായിട്ടുള്ള  വിഷയങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

ഇതിനിടക്ക്‌ നൌഷാദിന്റെ ഗ്രോസ്സറിയില്‍ സ്ഥിരം വരുന്ന ഒരു ഫാമിലിയെ ഞാന്‍ സ്ഥിരം ശ്രദ്ധിച്ച് കൊണ്ടേ ഇരുന്നു. ഒരു സാധാരണ പുരുഷ്യന്റെ സ്ത്രീ സൌന്ദര്യ സങ്കല്പ്പങ്ങളോട് 75 %  നീതി പുലര്‍ത്തി എന്നെനിക്കു തോന്നിയ ഒരു സ്ത്രീയും, ശരീരം കൊണ്ട് അവള്‍ക്ക് യോജിക്കുന്ന ഒരു ഭര്‍ത്താവും, അവരുടെ ഒരു ചെറിയ മകനുമായിരുന്നു, ആ കുടുംബത്തിലെ അംഗങ്ങള്‍.

കടയിലെ ഒരു കസ്റ്റമര്‍ എന്നതിനപ്പുറം മറ്റൊന്നും എനിക്കവരെ കുറിച്ച് അറിയില്ലായിരുന്നു. അറിയേണ്ട ആവശ്യം എനിക്കുണ്ടായിരുന്നില്ല എന്നതാണ് സത്യം. എന്നാല്‍ നിരന്തരം കടയിലേക്കുള്ള അവരുടെ വരവും, മണിക്കൂറുകളോളം കടയില്‍ ചിലവഴിക്കുന്നത്തതും, പലപ്പോഴും അവരെ നൌഷാദിന്റെ അടുത്ത് തനിച്ചാക്കി ഭര്‍ത്താവിന്റെ പുറത്തുപോക്കും, എന്നിലെ വൃത്തികെട്ട മനുഷ്യന്റെ മനസ്സില്‍ ചില ദുസ്സൂചനകള്‍ക്ക് വിത്ത് പാകി.

പിന്നീട് നിരന്തരമായി ഞാന്‍ അവരെക്കുറിച്ച് നൌഷാദിനോട് ചോദിച്ചുകൊണ്ടേ ഇരുന്നു. കടയിലെ നല്ലൊരു കസ്റ്റമര്‍ ആണവര്‍ എന്ന് മാത്രമേ അവന്‍ എന്നോട് പറഞ്ഞിരുന്നുള്ളോ. എന്നാല്‍ എന്റെ ചോദ്യങ്ങളും സംശങ്ങളും ആവര്‍ത്തിച്ചു കൊണ്ടേ ഇരുന്നപ്പോള്‍, അവന്‍ എന്നോടാ കഥ പറഞ്ഞു. എനിക്ക് ഉള്‍കൊള്ളാവുന്നതിലും അപ്പുറമായിരുന്നു അത്. ചില തെളിവുകളുടെയും എന്റെ സ്വന്തം ചില അനുഭവങ്ങളുടെയും, അടിസ്ഥാനത്തില്‍ അവനതു പറഞ്ഞപ്പോള്‍ എനിക്കതു വിശ്വസിക്കാനേ നിരവ്വാഹമുണ്ടായുള്ളോ.

അവന് ഇങ്ങനെ തുടങ്ങി - "ഞാന്‍ ഈ കടയില്‍ വന്നതിനു ശേഷമാണ് ഈ കുടുംബത്തെ പരിചയപെടുന്നത്. സ്ഥിരമായി എന്‍റെ കടയില്‍ വന്നു സാധനങ്ങള്‍ മേടിക്കുന്നൊരു കുടുംബം എന്നതായിരുന്നു ഞാനും ഇവരും തമ്മിലുള്ള ഏക ബന്ധം. ചിലപ്പോഴെക്കെ സാധങ്ങള്‍ ഇവരുടെ വീട്ടില്‍ ഞാന്‍ എത്തിച്ചു കൊടുക്കാറുണ്ടായിരുന്നു. പിന്നീട് അത് സ്ഥിരം പതിവായി. എത്ര കുറവ് സാധനം ഇവര്‍ മേടിച്ചാലും ഏതെങ്കിലും ഒരുകൂട്ടം അവര്‍ എന്നെ എല്പിച്ചുപോകും, സമയം കിട്ടുമ്പോള്‍ വീട്ടിലേക്ക് എത്തിച്ചാല്‍മതി എന്ന മൊഴിയോടെ. 
ഞാന്‍ അത് എത്തിച്ചു കൊടുക്കുകയും ചെയ്യും. അത് അവരുടെ വീട്ടിലേക്ക് കൊണ്ട് ചെല്ലുമ്പോഴെല്ലാം എനിക്കുള്ള ചായയും പലഹാരങ്ങളും അവര്‍ വീട്ടില്‍ കരുതിയിട്ടുണ്ടാകും. അത് കുടിപ്പിക്കാതെ അവര്‍ എന്നെ വിടാറില്ല. അവരും അവരുടെ ഭര്‍ത്താവും ഞാനും ഒരുമിച്ചിരുന്നാണ് അത് കഴിക്കാറ്. എന്തിനാണ് ഇവര്‍ എന്നോട് ഇത്രയ്ക്കു സ്നേഹം കാണിക്കുന്നത് എന്ന് ഞാന്‍ എപ്പോഴും ചിന്തിക്കുമായിരുന്നു.

ആ സ്ത്രീയേക്കാള്‍ കൂടുതല്‍ സ്നേഹം എന്നോട് കാണിച്ചിരുന്നത് അവരുടെ ഭര്‍ത്താവായിരുന്നു. ഒരു ദിവസം കടയില്‍നിന്നും സാധനങ്ങള്‍ മേടിച്ചു പോകുമ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, 

"ഇന്ന് രാത്രി ഭക്ഷണത്തിന് സ്പെഷല്‍ ഉണ്ടാക്കുന്നുണ്ട്, അതുകൊണ്ട്, കട അടച്ചുപോകുമ്പോള്‍ നീ വീട്ടില്‍വന്നു ഭക്ഷണം കഴിച്ചീട്ടുവേണം പോകാന്‍". 

ഞാന്‍ പറഞ്ഞു - "അതിനു, കട അടക്കുമ്പോള്‍ ഒരുപാട് സമയം വൈകും". 

"അതുകുഴപ്പമില്ല, എത്ര വൈകിയാലും ഞങ്ങള്‍ കാത്തിരിക്കും, നീ വന്നെ മതിയാവൂ" അദ്ദേഹം ആവര്‍ത്തിച്ചു.

അങ്ങിനെ ആ ക്ഷണം സ്വീകരിച്ചു  കട അടച്ചതിനു ശേഷം ഞാന്‍ അവരുടെ വീട്ടില്‍പോയി. സമയം പതിനൊന്നു മണി യായിരുന്നു അപ്പോള്‍. 
അദ്ദേഹം പറഞ്ഞതുപോലെ തന്നെ ഭക്ഷണം കഴിക്കാതെ അവര്‍ എന്നെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അപ്പോള്‍. പക്ഷെ, അവരുടെ മകന്‍ ഉറങ്ങിയിട്ടുണ്ടായിരുന്നു. ഞാനും അവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞു.

"കുറച്ചുനേരം സിനിമ കണ്ടിട്ടുപോകാം നിനക്ക്, ഇനി റൂമില്‍ ചെന്നീട്ടു പ്രത്യേകിച്ച് പണിയൊന്നും ഇല്ലല്ലോ". 
ശരി, എന്നര്‍ത്ഥത്തില്‍ ഞാന്‍ തലകുലുക്കി, ചുമരില്‍ ചാരി തറയില്‍ ഇരുന്നു.
അദ്ദേഹം DVD  ഓണ്‍ ചെയ്തു. 

"നിങ്ങള്‍ ഇത് കണ്ടിരിക്ക് ഞാന്‍ ഈ വൈസ്റ്റ്‌ പുറത്തു കൊണ്ടിട്ടിട്ട് വരാം". എന്ന് പറഞ്ഞു, കയ്യിലെ വൈസ്റ്റ്‌  കീസുമായി അദ്ദേഹം പുറത്തിറങ്ങി വാതിലടച്ചു. അപ്പോഴേക്കും സിനിമ തുടങ്ങിയിരുന്നു.

ആ സ്ത്രീ എന്‍റെ മുഖത്തേക്കൊന്നു നോക്കി ചിരിച്ചു. എന്നീട്ടു വീഡിയോവിലേക്ക് നന്നായി ഒന്ന് നോക്കി.

സത്യം നിന്നോടെങ്കിലും തുറന്നു പറയണമെന്ന് എനിക്ക് നിര്‍ബന്തമുള്ളതുകൊണ്ട് മാത്രം പറയുന്നു. ഞെട്ടിപ്പോയി എന്ന് മാത്രമല്ല, ഐസ് വെള്ളമാകുന്നത് പോലെ എന്‍റെ ശരീരം വെള്ളമായി ഭൂമിയിലേക്ക്‌ അലിഞ്ഞു ചേരുന്നു എന്നെനിക്കു ഒരു നിമിഷം തോന്നി. വീണ്ടും ഞാന്‍ വീഡിയോ വിലേക്ക് നോക്കി. എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, ഒരിക്കല്‍ പോലും ഞാന്‍ പ്രതീക്ഷിച്ചതുമല്ല ഇവരില്‍ നിന്നും ഇങ്ങനത്തൊരു സമീപനം. വീണ്ടും ആ സ്ത്രീ എന്‍റെ മുഖത്തേക്കുനോക്കിയിട്ട്, ചോദിച്ചു. 
 "എങ്ങിനെയുണ്ട് സിനിമ"? 

വായില്‍ നിന്നും നാക്ക് ഇറങ്ങിപോയതുപോലെ എനിക്കുതോന്നി, തൊണ്ട വരളുന്ന പ്രതീതി, ശബ്ദം പുറത്തേക്കു വരാത്തത് പോലെ. വിയര്‍പ്പിന്റെ തലോടല്‍ എന്‍റെ ശരീരത്തെ മുഴുവന്‍ നനക്കുന്നുണ്ടായിരുന്നു. ശരീരത്തിന്റെ ബലം പരിപൂര്‍ണമായും കൈമോശം വന്നിരിക്കുന്നു എന്നുതോന്നി. ഒരു സ്വപ്നത്തില്‍നിന്നും എഴുന്നേറ്റവനെപോലെ ഞാന്‍ അവരോടു ചോദിച്ചു.
''എന്ത്''? 

ചിരിച്ചുകൊണ്ട് ആ സ്ത്രീ വീണ്ടും ചോദിച്ചു 
''എന്തെ സിനിമ കണ്ടപ്പോള്‍ പരിസരം മുഴുവന്‍ മറന്നു പോയോ"? 

അവരുടെ മുഖത്ത് മിന്നിമായുന്ന ആ വികാരം എന്താണ്? ഇതിനു മുമ്പ് ഇവരുടെ എന്നല്ല , ജീവിതത്തില്‍ ഒരു സ്ത്രീയുടെ മുഖത്തും ഞാനീ ഭാവം കണ്ടതായി ഓര്‍ക്കുന്നില്ല. അവര്‍ വീണ്ടും ചോദിച്ചു ''എന്തെ വിയര്‍ക്കുന്നു, വെള്ളം വേണോ''?  

ഞാന്‍ വേണം എന്നര്‍ത്ഥത്തില്‍ തലകുലുക്കി. അവര്‍ അടുക്കളയില്‍ പോയി ഒരു ഗ്ലാസ് വെള്ളം കൊണ്ടുവന്നു എന്‍റെ അടുത്തിരുന്നു.

ഞാന്‍ വെള്ളം വാങ്ങി ഒറ്റവലിയില്‍ കുടിച്ചു തീര്‍ത്തു. അവര്‍ വീണ്ടും ചോദിച്ചു 
"എന്തെ ഇതുപോലുള്ള സിനിമകള്‍ ഇതിനു മുമ്പ് കണ്ടിട്ടില്ലേ"? 

സര്‍വ്വ ശക്തിയും സംഭരിച്ചു ഞാന്‍ എന്‍റെ പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങാന്‍ ശ്രമിച്ചു. 

''ഇതുപോലുള്ള സിനിമകള്‍ കണ്ടീട്ടുണ്ട് ഒരുപാട്തവണ, പക്ഷെ ഇങ്ങനത്തൊരു സാഹചര്യത്തില്‍ ആദ്യമാണ്. മാത്രവുമല്ല ഇവിടെ തീര്‍ത്തും അപ്രതീക്ഷിതവുമായിരുന്നു ഇത്. ഉള്‍കൊള്ളാന്‍ ഇപ്പോഴും എന്‍റെ മനസ്സ് തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ എന്താണ് നിങ്ങളോട് സംസാരിക്കേണ്ടതെന്നു എനിക്ക് ഒരുപിടിയും കിട്ടുന്നില്ല. നിങ്ങളെ ഇതുവരേക്കും ഞാന്‍ മനസിലാക്കിയ ഭാവവും രൂപവും ഇതല്ല. അതുകൊണ്ട് തന്നെ ഇത്തരം ഒരു സിനിമ കണ്ടു ആസ്വദിക്കാനുള്ള മാനസികാവസ്ഥയും ഇപ്പോള്‍ എനിക്കില്ല. ഇത് എന്റൊരു ഭീരുത്വമായി നിങ്ങള്‍ക്ക് വിലയിരുത്താം, എന്തായാലും ഇപ്പോള്‍ ഞാന്‍ പോകുന്നു. നിങ്ങളുടെ ഭര്‍ത്താവ് വരുന്നതുവരെ ഞാന്‍ നില്‍ക്കുന്നില്ല , അദ്ദേഹത്തെ എങ്ങിനെ നേരിടണമെന്ന് എനിക്ക് അറിയില്ല. അദ്ദേഹത്തോട് പറഞ്ഞോളു ഞാന്‍ പോയി എന്ന്. നാളെ കടയില്‍വരുമ്പോള്‍ നമുക്ക് അവിടുന്ന് സംസാരിക്കാം". 

യാത്ര പറഞ്ഞു വാതില്‍ തുറന്നു ഞാന്‍. സിഗരറ്റ് വലിച്ചു പുറത്തു നില്പുണ്ടായിരുന്നു അവരുടെ ഭര്‍ത്താവ് ആ സമയം. 

''പോവുകയാണോ ഇത്രപെട്ടെന്നു''? എന്നോട് ചോദിച്ചു അദ്ദേഹം.

''അതെ, പോയിട്ട് കുറച്ചു പണിയുണ്ട് റൂമില്‍" എന്ന് ഞാന്‍ മറുപടിയും  പറഞ്ഞു.

എന്‍റെ റൂമിലേക്കുള്ള യാത്രയില്‍ എന്നോട്തന്നെ വെറുപ്പ്‌തോന്നി എനിക്ക്.
ഒരുപാട് മോശമായി ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. അന്നെല്ലാം ഒരുപാട് തോന്നിവാസങ്ങള്‍ ഞാന്‍ ചെയ്തീട്ടുണ്ട്. അതെല്ലാം ചെയ്യുമ്പോള്‍ എനിക്ക് വല്ലാത്ത ആത്മ സംതൃപ്തി തോന്നിയിരുന്നു. ഒരിക്കല്‍പോലും അതില്‍ എനിക്ക് പശ്ചാതാപവും തോന്നിയിരുന്നില്ല. പകല്‍പോലും ഒറ്റയ്ക്ക് പോകാന്‍ ഭയക്കുന്ന സ്ഥലത്തേക്ക് പാതിരാത്രിയില്‍ ഒറ്റക്കുപോയി ഓരോ വൃത്തികേടുകള്‍ ചെയ്തു തിരിച്ചു വീട്ടില്‍ വന്നു കിടക്കുമ്പോള്‍ എന്തോ ഒരു ധീര കൃത്യം ചെയ്തവനെപോലെ ഞാന്‍ ആത്മ സംതൃപ്തി നേടാറുണ്ട്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതെല്ലാം പ്രായത്തിന്റെ പരിതിക്കുള്ളിയില്‍ നിന്നുകൊണ്ടുള്ള കുസൃതികള്‍ ആയിരുന്നുവെന്നു മാത്രമേ ഞാന്‍ വിലയിരുത്താറുള്ളൂ.

എന്നീട്ടും ഈ ഒരു സംഭവം എനിക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. എന്തായിരുന്നു അവരുടെ ഉദ്ദേശം? അവര്‍ എന്നെ പരീക്ഷിച്ചതായിരുന്നുവോ? അതോ അവര്‍ക്ക് ദുരുദ്ദേശം എന്തെങ്കിലും? ഒരുപാട് അനുഭവങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട് പക്ഷെ ഇത്, തികച്ചും വെത്യസ്തമല്ലേ അതില്‍നിന്നും? സ്വന്തം ഭര്‍ത്താവുതന്നെ അവസരം ഒരുക്കി ഭാര്യയെ തെറ്റുചെയ്യാന്‍ പ്രേരിപ്പിക്കുമോ? എന്‍റെ കാഴ്ചപാടില്‍ ഒരു സുന്ദരിയായ സ്ത്രീക്കുവേണ്ട എല്ലാ ഗുണങ്ങളും അവര്‍ക്കുണ്ടല്ലോ, ഒരു പൗരുഷത്വമുള്ള ശരീരം അയാള്‍ക്കുമുണ്ടല്ലോ, പിന്നെ എന്തിനു ഇവര്‍ രണ്ടുപേരും കൂടി പ്ലാന്‍ ചെയ്തു തയ്യാറാക്കിയതു പോലോത്ത ഒരു സാഹചര്യം ഇവിടെ ഉണ്ടാക്കി?
ഒരു കുട്ടിയുമുണ്ടല്ലോ ഇവര്‍ക്ക്, ആ കുട്ടി ഇവരുടെ രണ്ടുപേരുടെയും കൂടിയുള്ള കുട്ടിയല്ലേ?

മറുപടികിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ എന്‍റെ കണ്മുമ്പിലൂടെ മാറിമറഞ്ഞുകൊണ്ടേ ഇരുന്നു. റൂമില്‍ ചെന്നു കിടന്നീട്ടും എന്‍റെ ചിന്ത ഈ ചോദ്യങ്ങളിലേക്കായിരുന്നു. 

സ്ത്രീകളോട് താല്പര്യമില്ലാത്ത വ്യക്തിയൊന്നുമായിരുന്നില്ല ഞാന്‍, പക്ഷെ ഈ സ്ത്രീയോട് വളരെ മാന്യമായിട്ടെ പെരുമാറിയിട്ടുള്ളൂ ഇതുവരേക്കും. പിന്നെ എന്തിനു അവര്‍ എന്നോട് ഇങ്ങനെ പെരുമാറി? മറുപടി കിട്ടാത്ത ഇത്തരം ചോദ്യങ്ങള്‍ എന്നെ ഉറങ്ങാന്‍ അനുവദിക്കാതെ നേരം വെളുപ്പിച്ചു. ഒരു നെടുവീര്‍പ്പോടെ നൌഷാദ്‌ പറഞ്ഞു നിര്‍ത്തിയപ്പോള്‍, ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.
''എന്നീട്ടു അവര്‍ എന്ത് മറുപടി പറഞ്ഞു''?

അതിനേക്കാള്‍ വിചിത്രമായിരുന്നു അവരുടെ മറുപടി. പിറ്റേ ദിവസം അവര്‍ കടയില്‍ വന്നപ്പോള്‍ എന്‍റെ മനസ്സില്‍ സ്വാഭാവികമായും ഉണ്ടാകാവുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി എഴുതി തയ്യാറാക്കി കൊണ്ടുവന്നതുപോലെയായിരുന്നു അവരുടെ സംസാരം.
അവര്‍ തുടങ്ങിയത് തന്നെ ഇങ്ങനെയായിരുന്നു.
''നിനക്ക് എന്തൊക്കെയോ എന്നോട് ചോദിക്കാനുണ്ട് അല്ലെ"?

ഞാന്‍ പറഞ്ഞു ''ചോദിക്കാന്‍ ഒന്നല്ല ഒരുപാട് ഉണ്ട്, കടയിലെ ഈ തിരക്കൊന്നു കഴിഞ്ഞോട്ടെ''.
ശരി എന്ന ഭാവത്തില്‍ അവര്‍ കടയുടെ ഒരു മൂലയിലേക്ക് നീങ്ങി നിന്നു. തിരക്കെല്ലാം കഴിഞ്ഞപ്പോള്‍ അവര്‍തന്നെ പറഞ്ഞു തുടങ്ങി.
''ഇന്നലത്തെ കാര്യത്തെ കുറിച്ചാണോ നിനക്ക് അറിയേണ്ടത്''? 
''അതെ, അതുതന്നെ. എന്താണ് ഇങ്ങനെ ഒരു പ്ലാനിങ്ങിലൂടെ എന്നില്‍നിന്നും നിങ്ങള്‍ പ്രതീക്ഷിച്ചത്''? നൌഷാദ്‌ ചോദിച്ചു.

''ആകാശത്തുള്ള അമ്പിളിമാമനെ വേണമെന്ന് ഞാന്‍ പറഞ്ഞാല്‍, അത് കിട്ടില്ല എന്ന് ഉറപ്പുണ്ടെങ്കില്‍പോലും എന്‍റെ ഭര്‍ത്താവ് ഒന്ന് ശ്രമിച്ചുനോക്കും, എന്നെ തൃപ്തിപെടുത്താന്‍വേണ്ടി. ഒരിക്കല്‍ നീ രണ്ടു വലിയ വെള്ളത്തിന്റെ ബോട്ടലുമായി വീട്ടില്‍ വന്നുപോയപ്പോള്‍, ഞാന്‍ എന്‍റെ ഭര്‍ത്താവിനോട് പറഞ്ഞു 'എന്താ അവന്‍റെ ആരോഗ്യം, നിങ്ങള്‍ക്ക് കഴിയോ ഇങ്ങിനെ രണ്ടു ബോട്ടില്‍ വെള്ളം ഒരുമിച്ചു എടുത്തു നടക്കാന്‍? അവനെപോലോത്ത ആരോഗ്യമുള്ള ഒരു പുരുഷനെ ഏതൊരു സ്ത്രീയും ഭര്‍ത്താവായി കിട്ടാന്‍ ആഗ്രഹിച്ചുപോകും'. ഞാന്‍ ഒരു തമാശയിലൂടെയാണ് എന്‍റെ ഭര്‍ത്താവിനോടത് പറഞ്ഞത്.

എന്നാല്‍, അന്നുമുതല്‍ അദ്ദേഹമത് വലിയൊരു വിഷയമായിട്ടാണ് എടുത്തത്‌. ഇടയ്ക്കിടെ എന്നോട് ചോദിക്കും, എന്നെ കെട്ടിയതില്‍ നിനക്ക് പശ്ചാതാപം തോന്നുന്നുണ്ടോ എന്ന്. ഞാന്‍ ഒരുപാട് തവണ പറഞ്ഞുനോക്കി, ഞാനൊരു തമാശ പറഞ്ഞതാണ്, അതെന്നു. പക്ഷെ അതൊന്നും അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല. ഞാന്‍ അദ്ദേഹത്തില്‍ സംതൃപ്തവതിയല്ല എന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിയത്. അദ്ദേഹത്തിന്റെ കൂടെ ജീവിത പങ്കാളിയായി, എന്നും ഞാന്‍ വേണം എന്നതുമാത്രമായിരുന്നു അദ്ദേഹത്തിന് എന്നോടുള്ള ഒരേ ഒരു നിബന്ധന. അതിനുവേണ്ടി എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണ്. വിട്ടുവീഴ്ചക്ക് എന്ന് മാത്രമല്ല എനിക്ക് സന്തോഷമുണ്ടാകുമെന്നു സ്വയം കരുതുന്ന ഏതുകാര്യവും എന്നോടുപോലും അറീക്കാതെ, അദ്ദേഹം ചെയ്തിരിക്കും.

എനിക്ക് അദ്ദേഹത്തോട് ഭയങ്കര സ്നേഹമാണ്. ഒരു ദാമ്പത്യ ബന്ധം സുഖകരമായ നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സംതൃപ്തരാകേണ്ടതുണ്ട് എന്നത് ഒഴിവാക്കിയാല്‍, അദ്ദേഹം ഒരു പരിപൂര്‍ണ ഭര്‍ത്താവ് തന്നെയാണ്. അദ്ദേഹത്തിലുള്ള ഒരു  പോരായ്മ സ്വയം മനസിലാക്കുകയും, അതിനെ പരിഹരിക്കാനെന്നോണം ഈ വക പോംവഴികള്‍ കണ്ടെത്തുകയും ചെയ്യുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ സ്വഭാവത്തിലെ ഏറ്റവും വലിയ പ്രത്യേകത.

ഒരു സ്ത്രീ എന്ന നിലക്ക് എനിക്കുമുണ്ടാകില്ലേ ചില ആഗ്രഹങ്ങളെല്ലാം, അത് നിറവേറ്റാന്‍ അദ്ദേഹം പരിപൂര്‍ണമായി എന്നെ സഹായിച്ചതാണ് നിനക്ക് കഴിഞ്ഞ ദിവസം എന്‍റെ വീട്ടില്‍ ഉണ്ടായ അനുഭവം. ഇത് നിന്നോടൊന്നു വിശദീകരിക്കാന്‍ അദ്ദേഹം തന്നെയാണ് എന്നെ ചുമതലപ്പെടുതിയതും, ഇവിടെ കൊണ്ടുവന്നു ആക്കി പോയതും. ഇപ്പോള്‍ നീ ചെന്നു നോക്കിയാല്‍ എന്‍റെ ഭര്‍ത്താവ് വീട്ടില്‍ ഇരുന്നു സിനിമ കാണുന്നുണ്ടാകും. നിന്നോട് സംസാരിച്ചു കഴിഞ്ഞാല്‍ മിസ്സ്കാള്‍ ചെയ്യാനാണ് എന്നോട് പറഞ്ഞീട്ടുള്ളത്‌. ഞാന്‍ മിസ്സ്കാള്‍ ചെയ്തോട്ടെ"?
"ശരി" യെന്നു ഞാന്‍ പറഞ്ഞു.

അതിനു ശേഷം സാധനങ്ങളുമായി ഞാന്‍ അവരുടെ വീട്ടില്‍ പോകാറുണ്ടെങ്കിലും അകത്തു കയറാറില്ല. മാനസികമായി എന്തോ ഒരു വെറുപ്പ്‌ ആ വീടിനോട് എനിക്ക് തോന്നുന്നു. അതിനര്‍ത്ഥം ഞാന്‍ പരിശുദ്ദനാണ് എന്നൊന്നുമല്ലാട്ടോ. എന്നും ഞാന്‍ മോശക്കാരനായിട്ടെ ജീവിച്ചിട്ടുള്ളോ.

ഇത്രയ്ക്കു പറഞ്ഞു ആ കഥയ്ക്ക് അവിടെ നൌഷാദ് വിരാമമിടുമ്പോള്‍, ഒരുപാട് ചോദ്യങ്ങള്‍ക്കും സംശങ്ങള്‍ക്കും തുടക്കം കുറിക്കുകയായിരുന്നു എന്റെ മനസ്സ് എന്നെനിക്കു തോന്നി.